Skip to main content

മത്സ്യത്തൊഴിലാളികളെയും ഒപ്പംകൂട്ടി വ്യോമസേന ഹെലികോപ്റ്റര്‍

ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ സേനാംഗങ്ങള്‍ക്കൊപ്പം കടലില്‍ തെരച്ചിലിനായി പോയിരുന്ന മത്സ്യത്തൊഴിലാളികള്‍ ശംഖുമുഖത്ത് പറഞ്ഞു.  വെട്ടുകാട് സ്വദേശികളായ ബോസ്‌കോ, മില്‍ട്ടണ്‍, ബര്‍ബി ഫെര്‍ണ്ണാണ്ടസ് എന്നിവരാണ് ഇന്നലെ (ഡിസംബര്‍ 3) ഉച്ചയ്ക്കുശേഷം വ്യോമസേനാംഗങ്ങള്‍ക്കൊപ്പം തെരച്ചിലിനായി ഹെലികോപ്റ്ററില്‍ കടലില്‍ പോയത്.

സാധാരണ ബോട്ടില്‍ തെരച്ചില്‍ നടത്തിയാല്‍ ഒരിക്കലും ഇത്രയും ദൂരത്ത് പോയി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.  അടുത്ത ദിവസവും സേനാംഗങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെ കൂട്ടുമെന്ന് സേനയും അറിയിച്ചു.  

രക്ഷാപ്രവര്‍ത്തനം ഇന്നലെയും ഊര്‍ജിതമായി തുടര്‍ന്നു.  തമിഴ്‌നാട് സ്വദേശികളായ ഒരാള്‍ ഉള്‍പ്പെടെ  നാല് പേരെയാണ് ഇന്ന് കരക്കെത്തിച്ചത്.  കൊല്ലംകോട് സ്വദേശി അന്തോണി അടിമ, വിഴിഞ്ഞം സ്വദേശി ക്രിസ്തുദാസ്, അടിമലത്തുറ സ്വദേശികളായ മരിയദാസ്, സെല്‍വഗുരു എന്നിവരെയാണ്  രക്ഷപ്പെടുത്തിയത്.  നാല് പേരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, ജെ.മെഴ്‌സിക്കുട്ടി അമ്മ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി  പി.എച്ച്. കുര്യന്‍, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പി.എന്‍.എക്‌സ്.5156/17

date