Skip to main content

പ്രളയ ദുരിതാശ്വാസം ആര്‍ഭാടമില്ലാതെ ഊട്ടുപുര

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടമില്ലെങ്കിലും ആതിഥ്യ മര്യാദയില്‍ കുറവൊട്ടും വരുത്താതെ കലോത്സവത്തിന്റെ ഭക്ഷണശാല. ഭക്ഷണം കഴിക്കാത്തവരെ ഭക്ഷണശാലയിലേക്ക് ക്ഷണിക്കുക മാത്രമല്ല വീണ്ടും കഴിക്കണമെന്നുള്ളവര്‍ക്ക് മടി കൂടാതെ കടന്ന് വരാമെന്ന് വരെ മൈക്കിലൂടെ വിളിച്ച് പറയുന്നത് കേട്ടാല്‍ ആരും ആ പന്തിയിലൊന്നെത്തി നോക്കുകയെങ്കിലും ചെയ്യും. ചോറും ഉപ്പേരിയും സാമ്പാറുമെക്കെയായി ലളിതമെങ്കിലും വയറ് നിറക്കാന്‍ മേല്‍മുറി എം.എം.ഇ.ടി, കോട്ടപ്പടി ബോയ്‌സ് സ്‌കൂള്‍, കുന്നുമ്മല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലൊരുക്കിയ ഭക്ഷണ ശാലകള്‍ സജീവമാണ്.
ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍ കഴുകിവെച്ചത് വിളമ്പുന്നിടത്ത് നിന്ന് തന്നെ എടുക്കാം. കഴിച്ചതിന് ശേഷം കഴുകിവെക്കണമെന്ന് മാത്രം. അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് തൊട്ട് പാത്രങ്ങള്‍ കഴുകിവെക്കുന്നത് വരെയുള്ള നിര്‍ദ്ദേശങ്ങളും അധികൃതര്‍ മൈക്കിലൂടെ അറിയിക്കുന്നുണ്ട്. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളവും ഗ്ലാസുകളില്‍ പകര്‍ന്ന നല്‍കും. ഇതിനെല്ലാമായി കുട്ടി വളണ്ടിയര്‍മാരുടെ സജീവ സാനിദ്ധ്യവും ശ്രദ്ദേയമാണ്.  

 

date