Skip to main content

പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്‌ പട്ടികജാതി, വര്‍ഗക്കാരുടെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക്‌  അറുതി വരുത്തും : കമ്മീഷന്‍ ചെയര്‍മാന്‍

ജില്ലയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ ഭൂമിയില്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ക്ക്‌ അറുതി വരുത്തുമെന്ന്‌ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ്‌ മാവോജി. കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ജില്ലാ പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്തിന്റെ രണ്ടാം ദിവസത്തെ പരാതി പരിഹാര അദാലത്തിനെ തുടര്‍ന്ന്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളിലായി നടന്ന അദാലത്തില്‍ മേല്‍ ജാതിക്കാര്‍ പട്ടികജാതിക്കാരുടെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട്‌ നിരവധി കേസുകളാണ്‌ കമ്മീഷന്‍ കണ്ടെത്തിയത്‌. ഇവയ്‌ക്കെല്ലാം ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിച്ചത്‌ കമ്മീഷന്‌ പ്രതീക്ഷ നല്‍കുന്നുണ്ട്‌. നാട്‌ ഏറെ പുരോഗമിച്ചെങ്കിലും പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരെയുള്ള ഇത്തരം സമീപനങ്ങള്‍ക്ക്‌ മാറ്റം വരണം. പട്ടികജാതി വര്‍ഗക്കാരോടുള്ള അതിക്രമങ്ങള്‍, മേധാവിത്വം എന്നിവയും പല കേസുകളിലും കാണാന്‍ സാധിച്ചു. എന്നാല്‍ മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌ തൃശൂരില്‍ പട്ടികജാതി, വര്‍ഗക്കാരോടുള്ള സമീപനത്തില്‍ വലിയൊരളവില്‍ വ്യത്യാസമുണ്ടെന്നും രണ്ടു ദിവസങ്ങളിലായി കമ്മീഷന്‍ പരിഗണിച്ച 155 കേസുകളില്‍ 108 കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 
കുന്നംകുളം നഗരസഭയില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട സ്‌ത്രീയുടെ കോഴിക്കട അനധികൃതമായി കൈവശം വച്ച വ്യക്തിയില്‍ നിന്നും കട പരാതിക്കാരിക്ക്‌ തിരിച്ചുനല്‍കാന്‍ ഉത്തരവായി. രണ്ട്‌ പട്ടികവര്‍ഗ്ഗ കേസുകളും ഇന്നലെ (നവം.28) പരിഹരിച്ചു. ഊരകത്ത്‌ പഴവള്ളം കോളനിയിലെ അന്തേവാസിയെ ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയില്‍ കമ്മീഷന്‍ തീര്‍പ്പാക്കി. ചാലക്കുടിയിലെ ഗവ. ട്രൈബല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ പ്രവേശനവുമായി ബന്ധപ്പെട്ട്‌ നിലനിന്നിരുന്ന കേസില്‍ പട്ടികവര്‍ഗ ബാലന്‌ പ്രവേശനം അനുവദിക്കാനും കമ്മീഷന്‍ ട്രൈബല്‍ ഡവലപ്‌മെന്റ്‌ ഓഫീസറോട്‌ ശുപാര്‍ശ ചെയ്‌തു. 63 കേസുകളാണ്‌ ഇന്നലെ പരിഗണിച്ചത്‌. ഇതില്‍ 47 കേസുകള്‍ പരിഹരിച്ചു. പുതിയ 14 കേസുകള്‍ സ്വീകരിച്ചു. ആദ്യദിനത്തില്‍ പരിഗണിച്ച 95 കേസുകളില്‍ 61 കേസുകള്‍ തീര്‍പ്പാക്കിയിരുന്നു. ആകെ 46 പുതിയ കേസുകളാണ്‌ സ്വീകരിച്ചത്‌. കമ്മീഷന്‍ അംഗം അഡ്വ. പി കെ സിജു, രജിസ്‌ട്രാര്‍ ജി തുളസീധരന്‍പിളള, അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ കെ ഷീജ, മറ്റ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

date