Skip to main content

സ്ത്രീകള്‍ക്ക് പകല്‍വീട്ഒരുക്കി ഒറ്റപ്പാലം നഗരസഭ

വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലുകളില്‍ നിന്ന് ആശ്വാസമായി  ഒറ്റപ്പാലം നഗരസഭ സ്ത്രീകള്‍ക്കായി  ഒരുക്കുന്ന  'പകല്‍വീട് ' പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ..60 വയസ്സിനു മുകളിലുള്ള,  വീടുകളില്‍ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകള്‍ക്ക് പകല്‍ സമയം ചെലവഴിക്കാനും മാനസിക ഉല്ലാസത്തിനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പകല്‍വീട് ആരംഭിച്ചിരിക്കുന്നത് . ഒറ്റപ്പാലം ഷോപ്പ് ഗോപാലന്‍നായര്‍ റോഡില്‍' ആരാമം' എന്ന വീടാണ് പകല്‍ വീടായി ഒരുക്കിയിരിക്കുന്നത്. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്നും അഞ്ചുലക്ഷം രൂപ വകയിരുത്തി ആണ് പകല്‍വീട് യാഥാര്‍ത്ഥ്യമാക്കിയത് . ഒറ്റപ്പാലം നഗരസഭ പരിധിയിലെ 36 വാര്‍ഡുകളിലെ സ്ത്രീകള്‍ക്കായിരിക്കും പകല്‍വീട് പ്രയോജനപ്രദമാകുക.  ടെലിവിഷന്‍ സൗകര്യവും പത്രമാസികകളും പകല്‍ വീട്ടില്‍ ലഭിക്കും.  ദിവസേന ലഘുഭക്ഷണവും, കെയര്‍ടേക്കര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നേരത്തെ കൂട്ടിയുള്ള രജിസ്ട്രേഷന്‍ ഒന്നും കൂടാതെ തന്നെ സ്ത്രീകള്‍ക്ക് നേരിട്ട് പകല്‍വീട്ടില്‍ പ്രവേശിക്കാവുന്നതാണ്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. ഒറ്റപ്പാലം എം.എല്‍.എ.  പി. ഉണ്ണി സ്ത്രീകള്‍ക്കായി പകല്‍വീട് തുറന്നുകൊടുത്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ. രത്നമ്മ, ഇ.പ്രഭാകരന്‍ , സുജി വിജയന്‍ ,ബി. ശശികുമാര്‍ ,കെ. കെ. രാമകൃഷ്ണന്‍ മാസ്റ്റര്‍,  ടി. എസ്ശ്രീകുമാര്‍ , എച്ച് സീന എന്നിവര്‍  പങ്കെടുത്തു.

 

date