വിമാനത്താവളം ഉദ്ഘാടനം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ രാജ്യത്തെ മികച്ച എയര്‍പോര്‍ട്ടുകളിലൊന്നായി കണ്ണൂര്‍ വിമാനത്താവളത്തെ മാറ്റും: എംഡി
ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി കിയാല്‍ എംഡി വി തുളസീദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടൊപ്പം ഇവിടെയുള്ള മുഴുവന്‍ സംവിധാനങ്ങളുടെയും കമ്മീഷനിംഗും കൂടി ഡിസംബര്‍ ഒന്‍പതിന് നടക്കും.
ഡിസംബര്‍ 9ന് രാവിലെ 8മണിക്ക് തുടങ്ങുന്ന കലാ-സാംസ്‌കാരിക പരിപാടികളോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാ
നം ചെയ്യും. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബൂദബി സര്‍വീസിന്റെ ഫ്‌ളാഗ്ഓഫും ഇരുവരും ചേര്‍ന്ന് നിര്‍വഹിക്കും. ആദ്യ വിമാനത്തിലെ യാത്രക്കാര്‍ ഏഴ് മണിക്ക് മുമ്പ് തന്നെ എമിഗ്രേഷന്‍ ക്ലിയറന്‍സ് പരിശോധനക്ക് വിധേയമാകണം. അന്ന് വൈകിട്ട് ഏഴു മണിയോടെ യാത്രക്കാരുമായുള്ള ആദ്യ വിമാനം കണ്ണൂരില്‍ ഇറങ്ങും. കണ്ണൂര്‍ വിമാനത്താവള പ്രദേശത്ത് ഗള്‍ഫ് പ്രവാസികള്‍ കൂടുതലുള്ളതിനാല്‍ തുടക്കത്തില്‍ സര്‍വീസുകള്‍ ഭൂരിഭാഗവും ആ മേഖലകളിലേക്കാണ് നടക്കുക. മറ്റിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താമസിയാതെ തുടങ്ങും. ചെന്നൈ, ബംഗളൂരു, ഗോവ, ഹൈദരാബാദ്, ഹൂബ്ലി, മുംബൈ, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകളും കണ്ണൂരില്‍ നിന്നുണ്ടാകും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഗോ എയര്‍ ഡിസംബറില്‍ തന്നെ ആഭ്യന്തര-വിദേശ സര്‍വീസുകള്‍ നടത്തും. ജനുവരി പകുതിയോടെ ആഭ്യന്തര സര്‍വീസ് നടത്താന്‍ ഇന്‍ഡിഗോയും മുന്നോട്ടുവന്നിട്ടുണ്ട്.
നിലവില്‍ വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അതിനായി സംസ്ഥാന മുഖ്യമന്ത്രിയും കിയാലും ശ്രമങ്ങള്‍ നടത്തി വരികയാണ്. അധികം താമസിയാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ സര്‍വീസ് ആരംഭിച്ചാല്‍ മാത്രമേ വിമാനത്താവളത്തിന്റെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാവുകയുള്ളൂ എന്നും എം ഡി പറഞ്ഞു. കണ്ണൂരില്‍ നിന്ന് ചെലവ് കുറഞ്ഞ വിമാനസര്‍വീസുകള്‍ തുടങ്ങാന്‍ പല കമ്പനികളും ഇതിനകം തയ്യാറായിട്ടുണ്ട്. ജനുവരി മുതല്‍ ദിനംപ്രതി 13ഓളം വിമാനം സര്‍വീസ് നടത്തും. വടക്കന്‍ കേരളത്തിനു പുറമെ കുടക് ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെ പ്രദേശങ്ങളിലുള്ളവര്‍ക്ക് വിമാനത്താവളം അനുഗ്രഹമാവും. ഇവിടങ്ങളിലെ ടൂറിസം, ബിസിനസ്, കയറ്റുമതി, ഇറക്കുമതി എന്നിവയിലും വലിയ പുരോഗതിയുണ്ടാകും.
ഏറ്റവും ആധുനികമായ സൗകര്യങ്ങളാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നതെന്നും എംഡി പറഞ്ഞു. യാത്രക്കാര്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഒരു മണിക്കൂറില്‍ 2000ത്തിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് സാധിക്കും. 24 ചെക്കിന്‍ കൗണ്ടറുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. ആവശ്യത്തിനനുസരിച്ച് ഇത് 48 വരെയായി ഉയര്‍ത്താനാവും. ഒരേ ഗേറ്റിലൂടെയാണ് ആഭ്യന്തര-വിദേശ യാത്രക്കാര്‍ ടെര്‍മിനലിനകത്തേക്ക് പ്രവേശിക്കുക. ആറ് എയറോ ബ്രിഡ്ജുകള്‍, മൂന്ന് ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റുകള്‍, ബാഗേജ് റാപ്പിംഗ് സംവിധാനം, സെല്‍ഫ് ചെക്കിന്‍ കൗണ്ടറുകള്‍, പ്രീപെയ്ഡ് ടാക്‌സി തുടങ്ങി സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിമാനത്താവള റണ്‍വേ നിലവില്‍ 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായി ഭൂമി വിട്ടുനല്‍കിയും മറ്റും സഹകരിച്ച പ്രദേശ വാസികളോട് കമ്പനിക്കു വേണ്ടി നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപെട്ടവര്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കും എന്ന വാഗ്ദാനം പൂര്‍ണ്ണമായും നടപ്പാക്കുമെന്നും തുളസി ദാസ് പറഞ്ഞു. വിമാനത്താവളത്തിന്റെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാകുമ്പോഴേക്കും 2350 കോടി രൂപയോളം നിര്‍മ്മാണ ചിലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിയാല്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ (എഞ്ചിനീയറിംഗ്) കെ പി ജോസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ) ജി പ്രദീപ് കുമാര്‍, സീനിയര്‍ മാനേജര്‍ (എയര്‍പോര്‍ട്ട് ഓപറേഷന്‍സ്) ബിനു ഗോപാല്‍, മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍ & ലാന്റ്) ടി അജയകുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വേലായുധന്‍ മണിയറ, ഡെപ്യൂട്ടി പ്രൊജക്ട് എഞ്ചിനീയര്‍ (സിവില്‍) ജെ ബിജു, പ്രൊജക്ട് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍സ്) എം സി ജയരാജന്‍, സിഐഎസ്എഫ് കമാന്റര്‍ ധന്‍രാജ് ഡാനിയേല്‍, ഐടി മാനേജര്‍ ദിനേഷ് കുമാര്‍, മാനേജര്‍ (ഫയര്‍ സര്‍വീസ്) ഷൗക്കത്തലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- Log in to post comments