നമ്മുടെ കുഞ്ഞുങ്ങൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി ശിവൻകുട്ടി
*'വികസനോത്സവം' ഉദ്ഘാടനം ചെയ്തു
ക്ലാസ് മുറികൾ ഹൈടെക് ആവുക മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളും ലാബുകളും ലൈബ്രറികളും കളിസ്ഥലങ്ങളും ഒരുക്കി നമ്മുടെ കുഞ്ഞുങ്ങൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അരൂർ മണ്ഡലത്തിൽ ദലീമ ജോജോഎംഎൽഎയുടെ ആസ്തി വികസനഫണ്ടും സംസ്ഥാന സർക്കാർ ഫണ്ടും വിനിയോഗിച്ച് നടത്തിയ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'വികസനോത്സവം' തളിയാപറമ്പ് ഗവ.എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലീമ ജോജോ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സർക്കാരിൻ്റെ അകമഴിഞ്ഞ പിന്തുണയും ഒത്തുചേർന്നപ്പോൾ അരൂർ മണ്ഡലത്തിൽ യാഥാർത്ഥ്യമായത് നിരവധി വികസന പദ്ധതികളാണെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് അരൂരിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ സ്‌കൂൾ കെട്ടിടങ്ങൾ. 56 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച തളിയാപറമ്പ് ഗവ. എൽ.പി. സ്‌കൂളിൻ്റെ മനോഹരമായ പുതിയ കെട്ടിടം നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ച പഠനാന്തരീക്ഷം ഒരുക്കും.
ഇതോടൊപ്പം, 40 ലക്ഷം രൂപയുടെ രണ്ടാമത്തെ കെട്ടിടത്തിൻ്റെ നിർമ്മാണവും പുരോഗമിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. ജി.എച്ച്.എസ്.എസ് തേവർവട്ടത്തും, ഓടമ്പള്ളി ഗവ. യു.പി. സ്കൂളിലും പുതിയ കെട്ടിടങ്ങൾ യാഥാർത്ഥ്യമാവുകയാണ്. ഇത് നമ്മുടെ കുട്ടികളുടെ ഹൈസ്‌കൂൾ, യു.പി. തലങ്ങളിലെ പഠനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വലിയ ശ്രദ്ധയാണ് നൽകുന്നത്. ഈ വിദ്യാലയങ്ങളെല്ലാം അതിന്റെ പ്രതീകങ്ങളായി മാറുകയാണ്. വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഒരു നാടിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ് മികച്ച ഗതാഗത സൗകര്യങ്ങളും.
ടാറിംഗ് പൂർത്തീകരിച്ച് നവീകരിച്ച തളിയാപറമ്പ് - ഇടപ്പങ്ങഴി റോഡ് ഈ നാടിന്റെ വികസനത്തിൽ പുതിയ നാഴികക്കല്ലാണെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികൾ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദലീമ ജോജോ എം.എൽ.എയെന്നും തൻ്റെ മണ്ഡലത്തിലെ ഓരോ ആവശ്യങ്ങളും തിരിച്ചറിഞ്ഞ്, അതിന് സർക്കാരിൻ്റെ സഹായത്തോടെ പരിഹാരം കാണാൻ അവർ നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയായി. രണ്ടാം പിണറായി സർക്കാർ വിദ്യാഭ്യാസ - പൊതുമരാമത്ത് മേഖലകളിൽ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്നും മണ്ഡലത്തിലെ പുതിയ റോഡുകളും കെട്ടിടങ്ങളും അടക്കമുള്ള വികസന പ്രവർത്തനങ്ങൾ സർക്കാരിന്റെ സാധാരണക്കാരോടുള്ള കരുതലിന്റെ പ്രതീകമാണെന്നും എം.എൽ.എ പറഞ്ഞു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 56 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച തളിയാപറമ്പ് ഗവ. എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും, എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന തളിയാപറമ്പ് ഗവ.എൽപി സ്കൂളിന്റെ രണ്ടാമത്തെ കെട്ടിടം, കിഫ്‌ബി ഫണ്ടിൽ നിന്ന് അനുവദിച്ച 1.30 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന തേവർവട്ടം ഗവ. എച്ച്എസ്എസ്, 1.30 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന ഓടമ്പള്ളി ഗവ. യുപി സ്കൂൾ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും, എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 39.40 ലക്ഷം രൂപ വിനിയോഗിച്ച് ടാറിങ് പൂർത്തീകരിച്ച തളിയാപറമ്പ് - എടപ്പഴങ്ങഴി റോഡിന്റെ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്.
ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത മുഖ്യപ്രഭാഷണം നടത്തി. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാഗിണി രമണൻ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷിബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ ഇ കുഞ്ഞുമോൻ, അംബിക ശശിധരൻ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് അംഗവുമായ പി എം പ്രമോദ്, സ്ഥിരംസമിതി അധ്യക്ഷയായ രാജി മോൾ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും അംഗവുമായ ഡി വിശ്വംഭരൻ, ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം പി സുനിൽ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റംല ബീവി, തുറവൂർ സബ്ജില്ലാ എഇഒ പി. ഹെലൻ കുഞ്ഞ്, പിടിഎ പ്രസിഡന്റുമാരായ എൻ. മനോജ്, ജെ സത്താർ, ഭവ്യ രജീഷ്, തളിയാപറമ്പ് ഗവ. എൽപി സ്കൂൾ പ്രഥമാധ്യാപിക എം എസ് ബിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments