Skip to main content

ചേന്നൂർ തെക്കേ ബോട്ടുജെട്ടി പുനർനിർമ്മാണം: 60 ലക്ഷം അനുവദിച്ചു

കടമക്കുടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചേന്നൂർ തെക്കേ ബോട്ടുജെട്ടിയും പുഴയോര സംരക്ഷണ ഭിത്തിയും പുനർനിർമ്മിക്കുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. ജലസേചന വകുപ്പിൽ നിന്നാണ് പദ്ധതിക്കാവശ്യമായ തുക അനുവദിച്ചിട്ടുള്ളത്.

 

കഴിഞ്ഞ പ്രളയകാലത്ത് ഈ പ്രദേശങ്ങളിലെ പുഴയോര സംരക്ഷണ ഭിത്തികളുടെ കല്ലുകൾ ഇടിഞ്ഞുപോയിരുന്നു. ഇതിനു പുറമെ, ബാർജുകളും മറ്റ് ബോട്ടുകളും നിരന്തരം കടന്നുപോകുന്നതിനാൽ കരയിലെ മണ്ണ് പുഴയിലേക്ക് ഒലിച്ചുപോകുന്ന സ്ഥിതിയാണ്. ഇത് സമീപത്തെ റോഡ് ഇടിഞ്ഞുതാഴാൻ കാരണമാവുകയും വാഹനയാത്ര അപകട ഭീതിയിലാക്കുകയും ചെയ്തു. തീരം ഇടിഞ്ഞുപോകുന്നത് സമീപത്തെ വീടുകൾക്കും സുരക്ഷാ ഭീഷണിയുയർത്തുകയാണ്. 

 

കൂടുതൽ തകരാറിലായ ഭാഗത്തെ സംരക്ഷണ ഭിത്തിയും ബോട്ടുജെട്ടിയും പുനർനിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ബോട്ടുജെട്ടിയുടെ പുനർനിർമ്മാണം പൂർത്തിയാകുന്നതോടെ ആംബുലൻസ് ബോട്ട് മുഖേന ചികിത്സ തേടിയെത്തുന്നവർക്കും ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രക്കാർക്കും പ്രയോജനം ലഭിക്കും. 

 

സർക്കാരിൻ്റെ ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ. അറിയിച്ചു.

 

date