Skip to main content

ആദിപമ്പയിലും വരട്ടാറിലും പുതിയ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകും

 

 

നദീപുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് മാതൃകയായ ആദി പമ്പ വരട്ടാര്‍ പുഴകള്‍ക്ക് കുറുകെ വിവിധ സ്ഥലങ്ങളില്‍ ചപ്പാത്തുകളുടെ സ്ഥാനത്ത് പാലങ്ങള്‍ ഉയരും. ആശാസ്ത്രീയമായ ചപ്പാത്തുകളും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് വരട്ടാറിനെ മൃതപ്രായയാക്കിയതെന്ന തിരിച്ചറിവാണ് ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ അടുത്ത ഘട്ടമായി ചപ്പാത്തുകളുടെ സ്ഥാനത്ത് പാലങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. എട്ട് പ്രധാന കേന്ദ്രങ്ങളിലാണ് പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി എം.എല്‍.എമാരായ സജി ചെറിയാന്‍, മാത്യു.ടി.തോമസ് , വീണാജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംഘം വരട്ടാറിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വരട്ടാറില്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ നന്നാട്(തെക്കുംമുറി), തിരുവന്‍വണ്ടൂര്‍-കുറ്റൂര്‍ പഞ്ചായത്തുകളിലെ വഞ്ചിമൂട്ടില്‍ ക്ഷേത്രക്കടവ്, തൃക്കൈയില്‍ കടവ്, മാമ്പറ്റ കടവ്, പ്രയാറ്റ് കടവ്, ആനയാര്‍ കടവ്, ചെങ്ങന്നൂര്‍ നഗരസഭ- ഇരവിപേരൂര്‍ പഞ്ചായത്തുകളിലെ പുതുക്കുളങ്ങരകടവ്, ആദിപമ്പയില്‍ ചെങ്ങന്നൂര്‍ നഗരസഭ-കോയിപ്രം പഞ്ചായത്തുകളില്‍ വരുന്ന വഞ്ചിപ്പോട്ടില്‍ കടവ് എന്നീ സ്ഥലങ്ങളിലാണ് രണ്ട് ഘട്ടങ്ങളിലായി പാലങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പ് ജനുവരി മാസത്തില്‍ ഇവയുടെ നിര്‍മാണം ആരംഭിക്കും. ഇതില്‍ ആദ്യഘട്ടത്തില്‍ വഞ്ചിപ്പോട്ടില്‍ കടവ്, പുതുക്കുളങ്ങര, തൃക്കൈയില്‍ കടവ്, ആനയാര്‍ കടവ് എന്നീ പാലങ്ങളാണ് നിര്‍മാണം ആരംഭിക്കുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ നിര്‍മാണത്തിനായി ഇരുപതി കോടി രൂപ വകയിരുത്തിയിരുന്നു. ആദ്യഘട്ട നിര്‍മാണം നടത്തുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള കടവുകളാണ് കഴിഞ്ഞ ദിവസം സംഘം സന്ദര്‍ശിച്ചത്. കല്ലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി കുര്യാക്കോസ്, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഐലാരത്തില്‍, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് , ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ.എ ജോഷി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഫിലിപ്പ് മത്തായി , എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ.ജി ഷിലു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ബിനു ബേബി, അബ്ദുള്‍ സലാം, ഹരിതകേരളം മിഷന്‍ ആലപ്പുഴ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ് രാജേഷ്, ഹരിതകേരളം മിഷന്‍പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് വിവിധ ജനപ്രതിനിധികള്‍ വരട്ടാര്‍ സംരക്ഷണ പ്രവര്‍ത്തകര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരട്ടാര്‍ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൂറിസം, കൃഷി, അതിര്‍ത്തി നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട് അവലോകനയോഗം ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഡിറ്റോറിയത്തില്‍ ഈ മാസം 19 ന് ചേരും. 

 

(പിഎന്‍പി 4004/18)

 

date