സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം- വികസന ക്ഷേമ പഠന പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കമായി
മലപ്പുറം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് നിര്‍വഹിച്ചു
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനും ഭാവി വികസന പദ്ധതികള്‍ക്ക് ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുന്നതിനുമായുള്ള സര്‍ക്കാരിന്റെ വികസന ക്ഷേമ പഠനപരിപാടി-നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പദ്ധതിയ്ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ് ഭിന്നശേഷി കലാകാരനായ ജസ്ഫര്‍ കോട്ടക്കുന്നിന്റെ വീട്ടില്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ലഘുലേഖയും മുഖ്യമന്ത്രിയുടെ കത്തും ജില്ലാ കളക്ടര്‍ ജസ്ഫറിന് കൈമാറി. ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് (ജനുവരി ഒന്ന്) വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഭവനങ്ങളില്‍ നിന്നാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധപ്രവര്‍ത്തകര്‍ ഫെബ്രുവരി 28 വരെ വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും. ഇത്തരത്തില്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പ്രത്യേകമായി രൂപകല്‍പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ക്രോഡീകരിച്ചാണ് സര്‍ക്കാരിലേക്കെത്തിക്കുന്നത്. ജില്ലാകളക്ടര്‍ ചെയര്‍മാനായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായുള്ള ജില്ലാതല നിര്‍വാഹക സമിതിയാണ് പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇതിനു പുറമേ മണ്ഡലതല സമിതിയും പഞ്ചായത്തുതല സമിതിയും പ്രവര്‍ത്തനം ഏകോപിപ്പിക്കും. വികസന-ക്ഷേമ പരിപാടിയ്ക്ക് സന്നദ്ധതയറിച്ച 10024 കര്‍മസമിതിയംഗങ്ങളാണ് ഇന്നു മുതല്‍ (ജനുവരി ഒന്ന്) ജില്ലയിലെ ഓരോ ഭവനത്തിലുമെത്തുന്നത്.
കോട്ടക്കുന്നില്‍ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ജില്ലാതല കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ കെ. മുഹമ്മദ്, ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍, ജില്ലാതല കര്‍മസമിതിയംഗങ്ങളായ കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, കെ. ജയകുമാര്‍, വി.ആര്‍ പ്രമോദ്, മലപ്പുറം മണ്ഡലം ചാര്‍ജ് ഓഫീസര്‍ കെ.മധുസൂദനന്‍, ജില്ലാ ട്രഷറി ഓഫീസർ എം.കെ. സ്മിജ, വാര്‍ഡ് കൗണ്‍സിലര്‍ നജ്മാബി തുടങ്ങിയവര്‍ സംബന്ധിച്ചു.
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും നടനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ മുഹമ്മദ് മുസ്തഫയുടെ തേഞ്ഞിപ്പലത്തെ വസതിയില്‍ നടന്നു. സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം ചാര്‍ജ് ഓഫീസര്‍ പി. മോഹന്‍ദാസ് മുഹമ്മദ് മുസ്തഫയ്ക്ക് ലഘുലേഖ കൈമാറി വിവര ശേഖരണത്തിന് തുടക്കം കുറിച്ചു. നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി. രതീഷ്, യു. മുരളീധരന്‍, കര്‍മസേനാംഗങ്ങളായ കെ.പി ഗംഗാധരന്‍, പി. അരുണ, കെ. മുഫസില്‍, എം. പങ്കജാക്ഷി ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ അനിഷ എന്നിവര്‍ സംബന്ധിച്ചു.
തിരൂരങ്ങാടി മണ്ഡലതല ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ 5-ാം ഡിവിഷനിലുള്‍പ്പെട്ട നാടക സംവിധായകന്‍ മംഗലശ്ശേരി റഫീഖിന്റെ വീട്ടിലാണ് നടന്നത്. വോളണ്ടിയര്‍ മൊയ്തീന്‍ കുട്ടി റഫീഖിന് ലഘുലേഖ കൈമാറി വിവര ശേഖരണം ആരംഭിച്ചു. ചാര്‍ജ് ഓഫീസര്‍ ഇ.ടി. ദിനേശന്‍ ആമുഖ പ്രസംഗം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍മാരായ അബ്ദുള്‍ കരീം, ഇ.ടി. സുബ്രഹ്‌മണ്യന്‍, വോളണ്ടിയര്‍മാരായ എ.പി. രാമകൃഷ്ണന്‍, കെ.സി. മോഹനന്‍, കെ.കെ. രവീന്ദ്രന്‍, ഭാഗ്യനാഥ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊന്നാനി നിയമസഭാ മണ്ഡലതല ഭവന സന്ദര്‍ശന പരിപാടി ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവുമായ ഫാസില്‍ മുഹമ്മദിന്റെ വീട്ടില്‍ പൊന്നാനി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.വി. സുധ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.സിന്ധു, പൊന്നാനി നിയമസഭ മണ്ഡലം ചാര്‍ജ് ഓഫീസര്‍ എം.കെ. നവാസ് , പൊന്നാനി മുനിസിപ്പാലിറ്റി ചാര്‍ജ് ഓഫീസര്‍ സി.എച്ച്. ഖലീല്‍ റഹ്‌മാന്‍, കമ്മിറ്റിയംഗങ്ങളായ വി.കെ. പ്രശാന്ത്, ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം ഗായികയും റിയാലിറ്റി ഷോ സെലിബ്രിറ്റിയുമായ ഫാത്തിമ ഹവ്വയുടെ വീട്ടില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാനി നിര്‍വഹിച്ചു. സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം നിയോജക മണ്ഡലം ചാർജ് ഓഫീസർ വിനോദ് പാറക്കൽ ,നിയോജക മണ്ഡലം സമിതി അംഗം പി.എസ് മുരളീധരൻ , തിരുവാലി പഞ്ചായത്ത് ചാർജ് ഓഫീസർ ഡോ. മനേഷ് , ഗ്രാമപഞ്ചായത്ത് അംഗം മീനാക്ഷി , ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.രാമൻകുട്ടി ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ഇ.പി. മുരളീധരൻ , കർമസേന അംഗങ്ങളായ വിപിൻ കെ , ദീക്ഷിത , എം.രാജഗോപാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പെരിന്തൽമണ്ണ നിയോജക മണ്ഡലതല ഉദ്ഘാടനം കലാസാഗർ പുരസ്കാരം നേടിയ മദ്ദള കലാകാരൻ കലാനിലയം ആനമങ്ങാട് രാമനുണ്ണി മൂസത് നിർവഹിച്ചു. ചടങ്ങിൽ മണ്ഡലം ചാർജ് ഓഫീസർ ടി. കെ.ഷമീർ ബാബു, റിസോഴ്സ് പേഴ്സൺ എം. ഗോപാലൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.യൂസഫ്, പി.വി ശാലിനി. എ.വി. ശങ്കരനാരായണൻ, എൻ.പി മുരളി,
സി.പി. വിജയകുമാർ, ഇ.വി. രാജീവ് എന്നിവർ പങ്കെടുത്തു.
താനൂര്‍ മണ്ഡലത്തിലെ ഉദ്ഘാടനം നിറമരുതൂരിന്റെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റായ വി.സി. കമല ടീച്ചറുടെ വീട്ടില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ നിര്‍വഹിച്ചു.
- Log in to post comments