Skip to main content

ദേശീയ വിര വിമുക്ത ദിനത്തില്‍ കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കും

ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ കെ.ജി. പ്രാണ്‍സിംഗ് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ വിര ഗുളിക കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. എന്‍.എ. ഷീജ വിശദീകരിച്ചു. ജനുവരി ആറിനാണ് ദേശീയ വിര വിമുക്ത ദിനം. ഇതിന്റെ മോപ്പ് ആപ്പ് ദിനം (ജനുവരി ആറിന് ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് ഗുളിക കൊടുക്കാനുള്ള ദിനം) ജനുവരി 12 നും നടത്തും.

ഒരു വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് വിര ഗുളിക നല്‍കുന്നത്. അങ്കണവാടികള്‍, നഴ്‌സറികള്‍, സ്‌കൂളുകള്‍ വഴിയാണ് ഗുളിക വിതരണം ചെയ്യുന്നത്. പ്രധാനമായും കുട്ടികളില്‍ ഉണ്ടാകുന്ന വിളര്‍ച്ച രോഗത്തെ തടയുന്നതിനാണ് ആല്‍ബന്റെസോള്‍ ഗുളിക കുട്ടികള്‍ക്ക് കൊടുക്കുന്നത്.

  ഒരു വയസ്സുമുതല്‍ രണ്ടു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 200 മില്ലീ ഗ്രാമിന്റെ ഒരു ഗുളികയും രണ്ടു വയസ്സു മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 400 മില്ലീ ഗ്രാമിന്റെ ഒരു ഗുളികയുമാണ് നല്‍കുന്നത്. ജില്ലയില്‍ ആകെ 6,33,105 കുട്ടികള്‍ക്കാണ് ഇതിന്റെ ഭാഗമായി വിര ഗുളിക നല്‍കുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. ഫ്‌ലെമി ജോസ്, വിവിധ വകുപ്പുകളുടെ മേധാവികള്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date