Skip to main content

വ്യവസായ മേഖലയില്‍ കേരളം ആഗോള ഹൈടെക് ഹബ്ബായി മാറും- മന്ത്രി പി രാജീവ്

 

 

ജനീവ ഇന്‍ഡസ്ട്രിയല്‍ സോണ്‍  ശിലാഫലകം അനാച്ഛാദനം ചെയ്തു

വ്യവസായ മേഖലയില്‍ കേരളം ആഗോള ഹൈടെക് ഹബ്ബായി മാറുമെന്ന് നിയമ, കയര്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പുതുക്കോട് പട്ടോലയില്‍ 12 ഏക്കറില്‍ തുടങ്ങുന്ന സ്വകാര്യ വ്യവസായ പാര്‍ക്കായ ജനീവ ഇന്‍ഡസ്ട്രിയല്‍ സോണിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ സൗഹൃദത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം രാജ്യത്തിന് മാതൃകയാണ്. എല്ലാ മേഖലകളിലും പുതിയ സംരംഭങ്ങളുണ്ടാവുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭൂപടത്തില്‍ മാറ്റം വരുത്തും. ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ വെറുമൊരു വ്യവസായ കേന്ദ്രം എന്നതിലുപരി വലിയൊരു ‘ഇക്കോസിസ്റ്റ’ത്തെ രൂപപ്പെടുത്തും. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പ്രധാന ഹൈടെക് കേന്ദ്രമായി കേരളം മാറുമെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.
നൂറുകോടി രൂപയോളം വരുന്ന നിക്ഷേപവും ആയിരത്തിലധികം പേര്‍ക്ക് തൊഴിലവസരങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നത്. പരിപാടിയില്‍ പി.പി. സുമോദ് എം.എല്‍.എ അധ്യക്ഷനായി. പുതുക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.ഉദയന്‍, വാര്‍ഡ് അംഗം വി.രാജേഷ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് എ. നിസാറുദ്ദീന്‍, ജനീവ ഇന്‍ഡസ്ട്രിയല്‍ സോണ്‍ മാനേജിംഗ് പാര്‍ട്ണര്‍ മിഥുന്‍ മിലാഷ്,മുജീബ് റഹ്മാന്‍, ജനീവ ഇന്‍ഡസ്ട്രിയല്‍ സോണ്‍ പാര്‍ട്ണര്‍മാരായ ജോസ്‍വിന്‍ പോള്‍,എം.എ മുഹമ്മദ്കുഞ്ഞ് മുച്ചേത്ത് എന്നിവര്‍ പങ്കെടുത്തു.

date