Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്:  ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ജില്ലയില്‍ തയ്യാറെന്ന് ജില്ലാ കളക്ടര്‍

നിയമസഭ തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ജില്ലയില്‍ തയ്യാറായിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. നി യമസഭ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക പരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. പുതുതായി രൂപീകരിച്ച 158 ബൂത്തുകള്‍ അടക്കം ജില്ലയില്‍ 1141 ബൂത്തുകള്‍ ആണ് വരുന്ന നിയമസഭ ഇലക്ഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. വോട്ടിങ്ങിനായി 1426 ബാലറ്റ് യൂണിറ്റുകള്‍ 1426 കണ്‍ട്രോള്‍ യൂണിറ്റുകള്‍ 1538 വിവിപാറ്റുകള്‍ എന്നിവ ഫസ്റ്റ് ലെവല്‍ ചെക്കിങ് പാസായിട്ടുണ്ട്. 14 ദിവസം നീണ്ടുനിന്ന പ്രാഥമിക പരിശോധന 17.ന് അവസാനിച്ചു. 19  ന് രാവിലെ എട്ട് മണി മുതല്‍   5% മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി കൃത്യത ഉറപ്പുവരുത്തി.

വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ബിജു ഉണ്ണിത്താന്‍, കെ.സുകുമാര്‍, രാജീവന്‍ നമ്പ്യാര്‍, ഇമ്മാനുവേല്‍ എന്നിവര്‍ പങ്കെടുത്തു. രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തിരഞ്ഞെടുത്ത മോക് പോളില്‍ 28 മെഷീനുകളില്‍ 500 വോട്ടുകളും 28 മെഷിനുകളില്‍ ആയിരം വോട്ടുകളും 15 മെഷിനുകളില്‍ 1200 വോട്ടും ചെയ്താണ് മെഷീനുകളുടെ കൃത്യത ഉറപ്പുവരുത്തിയത്.  ഇലക്ഷന്‍  ഡെപ്യൂട്ടി കളക്ടര്‍  എ.എന്‍ ഗോപകുമാര്‍, എഫ്.എല്‍.സി സൂപ്പര്‍വൈസര്‍ ആയ എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ്, ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍, ഇ.വി.എം നോഡല്‍ ഓഫീസര്‍ ആയ സീനിയര്‍ സൂപ്രണ്ട് കെ.രാഘവന്‍ എന്നിവര്‍ മോക്ക് പോളിന് നേതൃത്വം നല്‍കി.
 

date