Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് -2026 അതിര്‍ത്തി സുരക്ഷാ യോഗം ചേര്‍ന്നു

ഇക്കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളം - തമിഴ്‌നാട് അതിര്‍ത്തി സുരക്ഷാ യോഗം ചേര്‍ന്നു. പുനലൂര്‍ സര്‍ക്കാര്‍ വിശ്രമ കേന്ദ്രത്തില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, തെങ്കാശി ജില്ലാ കലക്ടര്‍ എ.കെ.കമല്‍ കിഷോര്‍,  എന്നിവരുടെ നേതൃത്വത്തിലാണ് നടത്തിയത്.

 

തിരഞ്ഞെടുപ്പ് സുഗമമായി പൂര്‍ത്തിയാക്കുന്നതിനായി ഇരു ജില്ലാ ഭരണകൂടങ്ങളും സംയുക്ത ഉദ്യോഗസ്ഥ പരിശോധനാ സംഘം രൂപീകരിക്കും. പരസ്പര ആശയവിനിമയത്തിലൂടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയും. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും.

സാധാരണയില്‍ നിന്ന് 30 ശതമാനത്തിലധികം മദ്യവില്‍പന തിരഞ്ഞെടുപ്പ് സമയത്ത് നടന്നാല്‍ പരസ്പരം വിവരം കൈമാറി തിരഞ്ഞെടുപ്പ് കമീഷന്‍ നിഷ്‌കര്‍ഷിക്കുന്ന നടപടികള്‍ സ്വീകരിക്കും. അനധികൃത പണമിടപാട്, മദ്യം കടത്തല്‍, ഇതര ലഹരി വസ്തുക്കളുടെ വിനിമയം എന്നിവ തടയുന്നതിന് കര്‍ശന നിരീക്ഷണവും തുടര്‍ നടപടികളും സ്വീകരിക്കും. ക്രോസ് വോട്ടിംഗ് പോലുള്ള ചട്ടവിരുദ്ധ പ്രവര്‍ത്തനവും അനുവദിക്കില്ല. വനമേഖലയിലും കര്‍ശന നിരീക്ഷണവും പരിശോധനയും ഉണ്ടാകും. 

മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനകള്‍, തുടര്‍ നടപടികള്‍ എന്നിവ കൊല്ലം ജില്ലാ കലക്ടര്‍ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ സഹകരണവും സുശക്തമായ നടപടികളും ഉണ്ടാകുമെന്ന് തെങ്കാശി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വിവരങ്ങള്‍ വാട്ട്‌സ് ആപ് വഴി കൈമാറുന്നതിനും തീരുമാനിച്ചു.

 

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി.ജയശ്രീ, കൊല്ലം റൂറല്‍ എസ്.പി. വിഷ്ണു പ്രദീപ്, തെങ്കാശി സബ് കലക്ടര്‍ വൈഷ്ണവി പോള്‍, എസിപി അപര്‍ണ, എഡിഎസ്പി ശങ്കര്‍, തെങ്കാശി ഡിഎസ്പി ആദ്യമന്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date