Skip to main content
ബാലസാഹിത്യ ഇന്‍സ്‌ററിറ്റിയൂട്ടും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച വിവേകാനന്ദസ്പര്‍ശം സെമിനാര്‍ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വിവേകാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ചത് ഐക്യപ്പെടലിന്റെ മാനവിക ദര്‍ശനം-കെ.ഇ.എന്‍

 

 

രോഗാതുരമായ സമൂഹത്തിന് പ്രത്യേക പ്രാര്‍ഥനകള്‍പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുന്ന കാലത്ത് വിവേകാനന്ദ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത് ഐക്യപ്പെടലിന്റെയും സഹവര്‍ത്തിത്വത്തിന്റയും മാനവിക ദര്‍ശനമായിരുന്നെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ് പറഞ്ഞു. സ്വാമി വിവേകാന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125 ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവേകാനന്ദസ്പര്‍ശം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക വകുപ്പും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്‌ററിറ്റിയൂട്ടും ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ലക്കിടി ഓറിയന്റല്‍ കോളജിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒരുമിച്ച് ജീവിക്കാനുള്ള പരിശീലനമാണ് സ്വാമി വിവേകാനന്ദന്‍ നല്‍കിയത്. കമ്പോള വത്കരണത്തിനെതിരെ 100 കൊല്ലം മുമ്പ് പ്രഖ്യാപനം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രോഗാതുരമായ സമൂഹത്തെ വികാരപരതയില്‍ നിന്ന് വിചാരപരതയിലേക്ക് നയിച്ച അദ്ദേഹം രാഷ്ട്രീയ സന്ന്യാസിയായാണ് അറിയപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകരുന്നതായിരുന്നു എപ്പോഴും ഉണര്‍ന്നിരിക്കുക എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം. വര്‍ഗ്ഗീയത, മതസ്പര്‍ദ്ദ, വിഭജിക്കല്‍ എന്നിവയെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. വെളിച്ചത്തിന്റെയും ആനന്ദത്തിന്റെയും മക്കളാണ് നമ്മള്‍ എന്ന് ഓര്‍മ്മിപ്പിച്ചു. വിശക്കുന്നവന് ഭക്ഷണമാണ് നല്‍കേണ്ടതെന്നും മതമല്ലെന്നും ഉദ്‌ഘോഷിച്ചു. വാദിക്കാനും ജയിക്കാനുമുള്ളതല്ല, അറിയാനും അറിയിക്കാനുമാണ് എന്ന ശ്രീനാരായണഗുരുവിന്റെ അദ്വൈതാശ്രമത്തിലെ പ്രഖ്യാപനം വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ സാരാംശം ഉള്‍ക്കൊളളുന്നതും ശങ്കരാചാര്യര്‍ക്കുള്ള വിനയത്തോടെയുള്ള വിയോജിപ്പുമാണ് കാട്ടിത്തന്നതെന്ന് കെ.ഇ.എന്‍.പറഞ്ഞു.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍ , ഓറിയന്റല്‍ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍ ഡയരക്ടര്‍ കെ.സി.റോബിന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗം സി.ആര്‍.ദാസ്, എഡിറ്റര്‍ ഡോ.രാധികാ സി.നായര്‍,  അഡ്വ.എം.വേണുഗോപാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ കെ.എസ്.സുമേഷ്യു.ബി.സംഗീത എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

date