Skip to main content
ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന ഏകോപന നിരീക്ഷണ സമിതി യോഗം

ജില്ല വികസന ഏകോപന നിരീക്ഷണ സമിതി യോഗം ചേര്‍ന്നു

ജില്ല വികസന ഏകോപന നിരീക്ഷണ സമിതി (ദിശ) മൂന്നാംപാദ യോഗം കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ആന്റോ ആന്റണി എം പി അധ്യക്ഷനായി. ഉന്നതികളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാവാഹിനി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എംപി ആവശ്യപ്പെട്ടു. വിശദമായി റിപ്പോര്‍ട്ടിനായി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി വിശകലനം ചെയ്തു. നിരവധി സ്ഥലങ്ങളില്‍ ജല്‍ ജീവന്‍ മിഷനായി പൈപ്പിടല്‍ പൂര്‍ത്തിയായെങ്കിലും കുടിവെള്ളം കൃത്യമായി കിട്ടുന്നില്ല. ടെന്‍ഡര്‍ നടപടി ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു. എസ് ടി വിഭാഗക്കാരുടെ തൊഴില്‍, തൊഴിലുറപ്പ് പദ്ധതി എന്നിവ വിലയിരുത്തി. നാട്ടിലെ പട്ടിണി മാറ്റാന്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞെന്നും പുതിയ സ്‌കീം വന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസത്തെ പരിശീലന ക്ലാസ് സംഘടിപ്പിക്കണമെന്നും എംപി നിര്‍ദേശിച്ചു.
പിഎംജിഎസ്വൈ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണം. ഗ്രാമീണ മേഖലയുടെ വികസനത്തിന് ഉതകുന്ന പദ്ധതിയാണിത്. പദ്ധതി പൂര്‍ത്തീകരണത്തിന് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കാന്‍ എംപി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത്, ആരോഗ്യകേന്ദ്രങ്ങള്‍, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ ദ്രവ്യമാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പുരോഗതി അവലോകനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദിശ കണ്‍വീനറും പ്രോജക്ട് ഡയറക്ടറുമായ കെ. ഇ. വിനോദ്കുമാര്‍, വകുപ്പ് ഉദ്യോഗ്സഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date