Skip to main content

​പ്രധാനമന്ത്രി  ഇന്ന് (മാർച്ച് 11) കൊച്ചിയിൽ

വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ  ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (മാർച്ച് 11) കൊച്ചിയിലെത്തും. രാവിലെ 11-45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം ഉച്ചയ്ക്ക് 12:15-ന് കൊച്ചി നാവിക ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡ് മാർഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12:30 മുതൽ 1:00 വരെ മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

 തുടർന്ന് ഉച്ചയ്ക്ക് 1.15ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

 5500 കോടിയിലധികം രൂപ ചെലവിൽ ​ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (BPCL) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനവും,  കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

കാസർകോട്, കണ്ണൂർ ജില്ലകളിലെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 2,650 കോടി രൂപ ചിലവിൽ നിർമ്മിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി - ചെങ്കള സെക്ഷൻ (NH-66)  ആറുവരിപ്പാത,
 2,140 കോടി രൂപ ചെലവിൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിപ്പാതയായി നവീകരിച്ച ​കോഴിക്കോട് ബൈപ്പാസ്,
 പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) പ്രകാരം നിർമ്മിച്ച 23 ഗ്രാമീണ റോഡുകൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെയും ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
പാലക്കാട് - പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും ഇതോടൊപ്പം നടക്കും.

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 2:15 മുതൽ 3:15 വരെ കലൂർ സ്റ്റേഡിയത്തിന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ശേഷം വൈകുന്നേരം 3:20-ഓടെ അദ്ദേഹം തിരികെ നാവിക ആസ്ഥാനത്ത്  നിന്ന് നെടുമ്പാശേരിക്ക് പോകും.

date