Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: അതിര്‍ത്തികളിലെ നിരീക്ഷണത്തിനായി സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ രൂപീകരിച്ചു

 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി പാലക്കാട് ജില്ലയിലെ അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാന്‍ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ (എസ്.എസ്.ടി) രൂപീകരിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി. പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ എന്നിവയുടെ അനധികൃത കടത്ത് തടയുന്നതിനായാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുള്ളത്. ജില്ലയിലെ വിവിധ അതിര്‍ത്തി പ്രദേശങ്ങളിലായി ആകെ 45 സ്‌ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റ് പദവി നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും ഓരോ സ്‌ക്വാഡിന്റെയും പ്രവര്‍ത്തനവും. വനം വകുപ്പ്, തദ്ദേശ സ്വയംഭരണം, സഹകരണം, ജി.എസ്.ടി തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് ഓരോ ടീമിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.  പൊലീസ് ഉദ്യോഗസ്ഥരെയും സ്‌ക്വാഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാളയാര്‍, ഗോപാലപുരം, വേലന്താവളം, പിച്ചന്നൂര്‍, നടുപ്പുണി, എല്ലപ്പട്ടന്‍കോവില്‍, മീനാക്ഷിപുരം, നെല്ലിമേട്, ഒഴലപ്പതി, ഗോവിന്ദപുരം, ചെമ്മണാംപതി, നീലിപ്പാറ, ആനക്കട്ടി, മറ്റത്തുകാട്, മുള്ളി തുടങ്ങി തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന പോയിന്റുകളില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചായിരിക്കും നിരീക്ഷണം. മൂന്നു സ്‌ക്വാഡുകളായി തിരിഞ്ഞ് ഓരോ മേഖലയിലും 24 മണിക്കൂറും നിരീക്ഷണം ഉണ്ടാവും. പരിശോധനകള്‍ സുതാര്യമാക്കുന്നതിനായി ഓരോ സംഘത്തോടൊപ്പവും വീഡിയോ ഗ്രാഫര്‍മാരുടെ സേവനവും ഉണ്ടാകും. മതിയായ രേഖകളില്ലാതെ പണമോ മറ്റ് സാധനങ്ങളോ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സ്‌ക്വാഡിന് അധികാരമുണ്ട്. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വസ്തുക്കളും പണവും വിട്ടുകൊടുക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി പ്രത്യേക നടപടിക്രമങ്ങളും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസവും നടത്തുന്ന പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ അതത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിനും കൃത്യമായി കൈമാറണം. ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ ആയ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ക്കായിരിക്കും ഈ സ്‌ക്വാഡുകളുടെ ജില്ലാതല ഏകോപന ചുമതല.

തിരഞ്ഞെടുപ്പ് കാലയളവില്‍ വോട്ടര്‍മാരെയോ മറ്റ് വ്യക്തികളെയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നീക്കങ്ങളും തടയാന്‍ സ്‌ക്വാഡുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, വിവിധ തരത്തിലുള്ള സമ്മാനങ്ങളോ സൗജന്യ ഭക്ഷണമോ നല്‍കുക തുടങ്ങിയ നിയമവിരുദ്ധമായ പ്രലോഭനങ്ങള്‍ കണ്ടെത്താന്‍ സ്‌ക്വാഡുകള്‍ അതീവ ജാഗ്രത പാലിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാരതീയ ന്യായ സംഹിതയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കടുത്ത കുറ്റകൃത്യങ്ങളാണ്.  വോട്ടര്‍മാരുടെ സ്വതന്ത്രമായ വോട്ടവകാശത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഭീഷണികളോ പ്രലോഭനങ്ങളോ ഇല്ലാതാക്കി സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

date