Skip to main content

*നിയമസഭാ തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം-ജില്ലാ കളക്ടര്‍*

 നിയമസഭാ തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന് ജില്ലയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ നടപടികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ ആകെ 6,42,693 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,28,525 സ്ത്രീകളും 3,14,165 പുരുഷന്മാരും, മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടും. ജില്ലയിലാകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. മാനന്തവാടി മണ്ഡലം: 237, കല്‍പറ്റ: 227, സുല്‍ത്താന്‍ ബത്തേരി: 251. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഓരോ നിയമസഭാ മണ്ഡലത്തിനും പ്രത്യേക വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ സെന്റ് പാട്രിക്‌സ് സ്‌കൂള്‍, കല്‍പറ്റ നിയോജക മണ്ഡലത്തില്‍ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ സെന്റ് മേരീസ് കോളേജ് എന്നിവ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

സ്ത്രീകള്‍ നിയന്ത്രിക്കുന്ന പ്രത്യേക വനിതാ പോളിംഗ് സ്റ്റേഷനുകളും പുതിയ തലമുറയ്ക്കായി ജെന്‍സി ബൂത്തുകളും ഇത്തവണ ഉണ്ടാകും.
തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി  ജനറല്‍, പോലീസ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ ഇന്ന് (ബുധന്‍) ജില്ലയിലെത്തും. വോട്ടെടുപ്പിന് ശേഷമുള്ള സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നിരീക്ഷര്‍ ജില്ലയില്‍ ഉണ്ടാകും.

ഗോത്രവര്‍ഗ മേഖലകളില്‍ നിന്നുള്ള വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് പ്രൊമോട്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും. 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തും. മാനന്തവാടി മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍ സബ് കളക്ടര്‍ അതുല്‍ സാഗറും കല്‍പറ്റ എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.കെ ബിനിയും  ബത്തേരിയുടേത് എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ബിന്ദുവുമാണ്.
 
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി മാര്‍ച്ച് 15 വരെ ലഭിച്ച അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തും.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23 ആണ്. ഇതിന് ഏഴ് ദിവസം മുന്‍പ് വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കാന്‍ സാധിക്കൂകയുള്ളൂ എന്നും കളക്ടര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍ വിശദീകരിച്ചു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനുമായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ ജില്ലയിലെ എല്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന ആരംഭിച്ചു. അന്തര്‍സംസ്ഥാന, അന്തര്‍ജില്ലാ അതിര്‍ത്തികള്‍ നിരീക്ഷണത്തിലാണ്. ജില്ലയിലെ 13 അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളും നാല് അന്തര്‍ജില്ലാ ചെക്ക് പോസ്റ്റുകളും വഴി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സജീവമായി ആരംഭിച്ചെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ബി.എസ്.എഫിന്റെ രണ്ട് കമ്പനി ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തിവരികയാണ്. കേന്ദ്ര സേനയുടെ നേതൃത്വത്തിലും നിരീക്ഷണം നടന്നുവരുന്നു. വോട്ടെടുപ്പ് അടുക്കുന്നതോടെ വാഹന പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കുമെന്നും ജനങ്ങള്‍ക്ക് സ്വതന്ത്രവും നീതിപൂര്‍വവുമായ തെഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളുണ്ടാകുമെന്നും എസ്.പി അറിയിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

date