Skip to main content

*വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍*

*നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി*

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 94 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 126 കൗണ്ടിംഗ് അസിസ്റ്റന്റുമാരും 94 മൈക്രോ ഒബ്‌സര്‍വര്‍മാരും ഉള്‍പ്പെടുന്നു. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ കേന്ദ്ര സര്‍ക്കാര്‍/ബാങ്ക്/കേന്ദ്ര പൊതുമേഖലാ ഉദ്യോഗസ്ഥരുമാണ്.

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത് സെന്റ് പാട്രിക് സ്കൂളിലും നടക്കും.

വോട്ടെണ്ണലിനായി ഓരോ മണ്ഡലത്തിലും 14 ഇവിഎം ടേബിളുകള്‍ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഗസറ്റഡ് പദവിയിലുള്ള ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരെ നിയോഗിക്കും.

കൂടാതെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ഓരോ മണ്ഡലത്തിലും പ്രത്യേക ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ ഒന്‍പത്, മാനന്തവാടിയില്‍ എട്ട്, കല്‍പറ്റയില്‍ ആറ് വീതം ടേബിളുകളാണ് ഒരുക്കിയിരിക്കുന്നത്.

 

date