Skip to main content

അഴിമതി പൂർണമായി ഇല്ലാതാക്കാൻ പ്രോജക്ട് സീറോ പദ്ധതി: രമേശ് ചെന്നിത്തല

അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ''പ്രോജക്ട് സീറോ'' പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര -വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾ ധൈര്യമായി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. അഴിമതിക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുജനങ്ങളുടെ സേവനങ്ങൾ ന്യായമായും സമയബന്ധിതമായും ലഭിക്കാനുള്ള അവകാശം സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അഴിമതിക്ക് പ്രോത്സാഹനം നൽകുന്നത് തെറ്റാണ്.  ഡിജിറ്റൽ കാലഘട്ടത്തിൽ പുതിയ രീതിയിലുള്ള അഴിമതികളെ ഫലപ്രദമായി നേരിടുന്ന രീതിയിലാണ് ''പ്രോജക്ട് സീറോ'' രൂപീകരിച്ചിട്ടുള്ളത്. അഴിമതി നടന്നതിന് ശേഷം നടപടി സ്വീകരിക്കുന്നതിനുപകരം അഴിമതിക്ക് സാഹചര്യമൊരുങ്ങാതിരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിജിലൻസ് മാനുവൽ പരിഷ്‌കരണത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും പി.സി ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾനിയമന അതോറിറ്റിയുടെ അനുമതി എന്നിവ സംബന്ധിച്ച കാര്യങ്ങൾ വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. ടെക്‌നോളജിയുടെ സഹായത്തോടെ വിജിലൻസ് സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്‌നങ്ങളടക്കം യോഗത്തിൽ ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ  ഡയറക്ടർ മനോജ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ''സ്‌നേഹാദരവ്'' എന്ന പേരിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ മന്ത്രി ആദരിച്ചു.  പ്രോജക്ട് സീറോ പദ്ധതിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻവിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഐ.ജി.പി (ഇൻ ചാർജ്)  തോംസൺ ജോസ് കൃതജ്ഞത രേഖപ്പെടുത്തി.

പി.എൻ.എക്‌സ്. 1665/2026

date