Skip to main content

മുതിർന്നവരോടുള്ള അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

* വയോജന സംരക്ഷണത്തിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കും

സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിലെ നടപടികളിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും, മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാരും സമൂഹവും എപ്പോഴും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന അതിക്രമ വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുതിർന്നവരോട് ക്രൂരമായി പെരുമാറുന്നവരോടും അവരെ അപമാനിക്കുന്നവരോടും സർക്കാർ യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്നവർക്ക് പ്രത്യേക പരിഗണന നൽകുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി അവർക്ക് വേണ്ടി മാത്രം പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്നവർക്കായി സിൽവർ ഇക്കോണമി’ എന്ന ആശയമാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രായമായവരെ എല്ലാ കാര്യങ്ങളിലും സജീവമാക്കുകഅവർക്ക് വരുമാനവും സാമൂഹിക - സാമ്പത്തിക മേഖലകളിൽ കൃത്യമായ പങ്കാളിത്തവും ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ തലമുറ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോൾ വീടുകളിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളെ ചേർത്തുനിർത്താൻ സമൂഹത്തിന് വലിയ കടമയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനുംഭക്ഷണംമരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും. വരാനിരിക്കുന്ന ബജറ്റിൽ മുതിർന്നവർക്കായി പ്രത്യേക പദ്ധതികളുണ്ടാവുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. തങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന ആത്മവിശ്വാസത്തോടെ മുതിർന്നവർ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

മുതിർന്നവരോട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ഒരു പുതിയ തലമുറ കേരളത്തിൽ വളർന്നുവരണം. മുതിർന്നവരോടുള്ള അനുഭാവപൂർണമായ സമീപനം പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണ്. വരും വർഷങ്ങളിൽ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പിന്റെ സ്‌നേഹ സന്ദേശം കാർഡ് തിരുവനന്തപുരം പുലയനാർകോട്ട ഓൾഡ് ഏജ് ഹോമിലെ അന്തേവാസിയായ ജഗദമ്മയ്ക്ക് മുഖ്യമന്ത്രി കൈമാറി.

സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനിസംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്‌സൺ കെ. സോമപ്രസാദ്സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർസബ് കളക്ടർ ആൽഫ്രഡ് ഒ. വികൗൺസിലർ ഷേർളി എസ്ഒ.സി.ബി ചെയർമാൻ എൻ. അലി അബ്ദുള്ള തുടങ്ങിയവർ സന്നിഹിതരായി.

പി.എൻ.എക്‌സ്. 1975/2026

date