Skip to main content

അഗസ്ത്യാര്‍കൂടം ട്രക്കിംഗ്;  ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം 

ജനുവരി 14  മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടക്കുന്ന അഗസ്ത്യാര്‍കൂടം ട്രക്കിംഗിന് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന പാസ്സുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം മുഖേനയോ  ബുക്ക് ചെയ്യാം. വനം വകുപ്പിന്റെ ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് (അല്ലെങ്കില്‍ ലെൃ്ശരലീിഹശില.ഴീ്.ശി) സന്ദര്‍ശിച്ച് ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.  ബുക്കിംഗ് സൗകര്യം ഇന്ന് (ജനുവരി 5)  രാവിലെ 11 മണി മുതല്‍ ലഭ്യമാകും. പരമാവധി 100 പേര്‍ക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. അക്ഷയകേന്ദ്രങ്ങളില്‍ പ്രവേശന ടിക്കറ്റ് ബുക്ക്് ചെയ്യാന്‍ എത്തുന്നവര്‍ ടീം അംഗങ്ങളുടെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൊണ്ടുവരണം. ട്രക്കിംഗില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്  1000 രൂപയാണ് പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അക്ഷയകേന്ദ്രങ്ങളില്‍  ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവരില്‍ നിന്നും  ടിക്കറ്റ് നിരക്കിന് പുറമേ പേയ്‌മെന്റ് ഗേറ്റ് വെ  ചാര്‍ജ്ജും സേവനനിരക്കും ഈടാക്കും. 
ശാരീരിക ക്ഷമതയുളളവര്‍ മാത്രമേ ട്രക്കിംഗില്‍ പങ്കെടുക്കാവു.  14 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ട്രെക്കിംഗ് അനുവദിക്കില്ല. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കില്ല. ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രെക്കിംഗ് ദിവസം രാവിലെ ഏഴ് മണിക്ക് എത്തണം.  ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട ഒരാളെങ്കിലും ടിക്കറ്റ് പ്രിന്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ട് നല്‍കണം.  10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി വഴി എര്‍പ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം വിട്ടുനല്‍കും. 
    പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്നതും യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നുതുമായ അഗസ്ത്യാര്‍കൂടത്തില്‍ ട്രക്കിംഗില്‍ പൂജാദ്രവ്യങ്ങള്‍,   പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവ അനുവദിക്കില്ല. നിരോധിക്കപ്പെട്ടിട്ടുള്ള വസ്തുക്കള്‍ വിലക്ക് ലംഘിച്ചു കൊണ്ടുപോയാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. കാനനപാതയിലൂടെയുള്ള യാത്രയില്‍ വന്യജീവികളില്‍ നിന്നും ആക്രമണം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ സത്യപ്രസ്താവനയില്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം യാത്രക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ യാത്രനടത്തേണ്ടതാണ്. യാത്രയിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വനം വകുപ്പോ, ഇക്കോഡെവലപ്പ്‌മെന്റ് കമ്മിറ്റിയോ ഉത്തരവാദിയായിരിക്കില്ല. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളില്‍ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ-ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാന്റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജീവ് ഗാന്ധി നഗറിലുള്ള വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ -  0471  2360762.

date