Skip to main content

സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യം മെഡിക്കല്‍ കോളേജില്‍ ഒരുക്കും: മുഖ്യമന്ത്രി 

 

ഏതു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയോടും കിടപിടിക്കുന്ന സൗകര്യം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടപ്പാക്കുന്ന മാതൃ-ശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സമുച്ചയം ശിലാസ്ഥാപനവും ആധുനിക കാത്ത് ലാബിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 285.31 കോടി രൂപ ചെലവിട്ട് 8 നിലകളിലാണ് ആയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കുക. കെട്ടിടം 2020-ല്‍ പൂര്‍ത്തിയാക്കും.   ഇന്‍കെലിനാണ് നിര്‍മ്മാണ ചുമതല. കാര്‍ഡിയാക് ഐസിയു അടക്കമുള്ള സംവിധാനവും കാത്ത് ലാബും എറണാകുളം മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നതോടെ രോഗികള്‍ക്ക് ആശ്വാസമാകും. മിതമായ നിരക്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഇവിടെ ചികിത്സ ലഭിക്കും. ആന്‍ജിയോപ്ലാസ്റ്റി, പേസ്‌മേക്കര്‍ മാറ്റിവയ്ക്കല്‍ എന്നിവ അടക്കമുള്ള നൂതന ചികിത്സാ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഒരുക്കും. ചുറ്റുമുള്ള ചില ആശുപത്രികള്‍ വലിയ തുകയാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്. മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ വരുന്നതോടെ ചുറ്റുമുള്ള ആശുപത്രികള്‍ക്കും ചികിത്സാതുക കുറയ്‌ക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അവയവമാറ്റം അടക്കം വിവിധ ചികിത്സക്കുള്ള സൗകര്യമൊരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ആരോഗ്യരംഗത്ത് വളരെ മെച്ചപ്പെട്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ആര്‍ദ്രം പദ്ധതി ആരോഗ്യരംഗത്ത് വലിയ മാറ്റമാണ് വരുത്തിയത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം ആര്‍സിസിക്കും പുറമേ കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ വന്നതോടെ രോഗികള്‍ക്ക് സഹായമായി. എല്ലാ മെഡിക്കല്‍ കോളേജിലും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കു മെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഹൃദ്രോഗബാധ കൂടുതലാണ്. ഹൃദ്രോഗ ബാധയെ കുറിച്ച് പൊതു ജനങ്ങളില്‍ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജിന് 378.74 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 285.31 കോടിരൂപയുടെ പ്രവര്‍ത്തനാനുമതി കിഫ്ബി പ്ദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്കി. മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് നേരത്തെ 150 കോടി നല്കിയിരുന്നു. ആകെ 518 കോടി രൂപയാണ് യാണ് മെഡിക്കല്‍ കോളേജിന് വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി ടി തോമസ്, ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള,  മുന്‍ എംപി പി രാജീവ്, ജിസിഡിഎ ചെയര്‍മാന്‍ വി സലിം, മെഡിക്കല്‍ എഡ്യൂക്കേഷന്‍  ഡയറക്ടര്‍ റംല ബീവി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ റുഖിയ ജമാല്‍, സി എന്‍ മോഹനന്‍, എം കെ സാനു തുടങ്ങിയവര്‍ പങ്കെടുത്തു.

date