പ്രിയദർശിനി പദ്ധതി സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും ഉയർത്തുന്നത്": മന്ത്രി കെ.എ. തുളസി
കോലഴി ഗ്രാമപഞ്ചായത്തിൽ 'പ്രിയദർശിനി ഗ്രാമവണ്ടി' ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കുന്ന ഒന്നാണെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു. കോലഴി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'പ്രിയദർശിനി ഗ്രാമവണ്ടി' സർവീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഹാൾ പരിസരത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെ ബസ് കൂലിയിനത്തിൽ ലാഭിക്കുന്ന തുക കുടുംബങ്ങളിലേക്ക് നേരിട്ടെത്തുന്നത് പുരുഷന്മാരടക്കമുള്ള മുഴുവൻ കുടുംബാംഗങ്ങൾക്കും ഒരുപോലെ സാമ്പത്തിക ഗുണകരമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രിയദർശിനി എന്ന പേരിൽ സൗജന്യ യാത്രാപദ്ധതി അധികാരത്തിലേറി കാലതാമസം കൂടാതെ സമയബന്ധിതമായി പ്രാവർത്തികമാക്കാൻ സർക്കാരിനായി.
ഓണക്കാലത്ത് വിപണിയിൽ കാര്യക്ഷമമായി ഇടപെട്ട് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാൻ സർക്കാരിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
യുവജനങ്ങൾക്ക് സ്വയംതൊഴിൽ വായ്പ നൽകൽ, ഇൻഷുറൻസ് പദ്ധതികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന ഒട്ടനവധി മാതൃകാപരമായ പദ്ധതികൾ വരും ദിവസങ്ങളിലും നിലവിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എ. സാബു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അനിൽ അക്കര മുഖ്യാതിഥിയായി.
കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത ഷാജി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എം. ഷാജു, കെ.എസ്.ആർ.ടി.സി തൃശ്ശൂർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എ. ജെയ്സൺ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments