Skip to main content

വൃദ്ധസദനങ്ങൾ ഇനി 'സ്നേഹാലയം': പേര് പുതുക്കാൻ നിർദേശം നൽകി മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ

സംസ്ഥാനത്ത് സർക്കാർ മേഖലയിലും സ്വകാര്യ മാനേജ്മെന്റുകൾക്ക് കീഴിലും പ്രവർത്തിച്ചുവരുന്ന എല്ലാ വൃദ്ധസദനങ്ങളും ഇനി 'വൃദ്ധസദനം' എന്ന് ഉപയോഗിക്കാൻ പാടില്ലെന്നും 'സ്നേഹാലയം' എന്നാകണം പുതിയ പേരെന്നും സാമൂഹ്യ നീതി വകുപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ ബോർഡുകളിലും ഔദ്യോഗിക രേഖകളിലും 'സ്നേഹാലയം' എന്ന് തിരുത്തണമെന്ന് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ നിർദേശം നൽകി. സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സ്നേഹാലയം സന്ദർശിച്ച ശേഷമാണ് മന്ത്രി സ്നേഹാലയം എന്ന പേര് ഉപയോഗിക്കണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചത്. നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഇത്തരത്തിൽ നിർദേശം നൽകിയിരുന്നു. അത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മന്ത്രി പറഞ്ഞു.

'വൃദ്ധസദനം' എന്ന പദം പൊതുപ്രയോഗത്തിൽ നിന്നും പൂർണമായി ഒഴിവാക്കുന്നതിന് ആവശ്യമായ ബോധവൽക്കരണം ആവശ്യമാണ്. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കണം. സർക്കാർ ഉത്തരവ് പ്രകാരം വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിയിരുന്നെങ്കിലും പലയിടത്തും ഇപ്പോഴും പഴയ പേര് തന്നെയാണ് വ്യാപകമായി ഉപയോഗിക്കുന്നത് എന്നു കണ്ടെത്തിയതിനെ തുടർന്നാണ് വിഷയത്തിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്. വയോജന സംരക്ഷണ കേന്ദ്രങ്ങളെ കൂടുതൽ സ്നേഹപൂർണവും സുരക്ഷിതവും സന്തോഷകരവുമായ ഇടങ്ങളാക്കി മാറ്റാമെന്നും ഓരോ വയോജനത്തിനും അവകാശപ്പെട്ടത് അഭയകേന്ദ്രമല്ല,  സ്നേഹലയമാണെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 3677/2026

date