Skip to main content

കെ സ്റ്റോറുകൾ വിപുലപ്പെടുത്തും: വെള്ള, നീല കാർഡിന് അരി വിഹിതം വർധിപ്പിക്കൽ പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്

വെള്ള, നീല റേഷൻകാർഡുകൾക്കുള്ള അരി വിഹിതം 5 കിലോവരെ വർധിപ്പിക്കൽ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവിലെ കുറഞ്ഞവിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷൻ വാങ്ങാത്ത സ്ഥിതിയുണ്ട്. കൂടുതൽ അരി ലഭിച്ചാൽ ഇവരും റേഷൻ കടകളിലെത്തുമെന്നും അരിവില നിയന്ത്രിക്കാൻ ഇതും സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.

ചില്ലറ റേഷൻകടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലിൽ നിന്ന് 35 ആക്കണമെന്നു റേഷൻവ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. മുൻഗണനേതര കാർഡിനുള്ള വിഹിതം വർധിപ്പിക്കുന്നതോടെ കമ്മിഷൻ കുറയുന്ന പ്രശ്‌നം പരിഹരിക്കാനാവും. റേഷൻ വ്യാപാരി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഭക്ഷ്യഭദ്രത നിയമത്തിന്റെ ഭാഗമായി 2021 ഫെബ്രുവരിയിൽ നിലവിൽവന്ന കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ ആക്ടിലെ (കെ.ടി.പി.ഡി.എസ്) ചട്ടത്തിൽ കാലോചിതമായ മാറ്റങ്ങൾ പരിഗണനയിലുണ്ട്. അനന്തരാവകാശി നിയമനം, സെയിൽസ്മാൻമാർക്ക് ലൈസൻസ് കൈമാറൽ ഉൾപ്പെടെയുള്ള റേഷൻ വ്യാപാരികളെ ബാധിക്കുന്ന വിഷയങ്ങളിലാണു  ഭേദഗതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് റേഷൻ വിതരണവും റേഷൻ കടകളുടെ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമമാണിത്.

ചില്ലറ റേഷൻവ്യാപാരികളുടെ വേതനവർധന പാക്കേജ് സംബന്ധിച്ച ഫയൽ എത്രയും വേഗം സർക്കാരിന്റെ പരിഗണനയ്ക്കു വിടാൻ മന്ത്രി നിർദ്ദേശം നൽകി. സ്മാർട്ട് പി ഡി എസ് പൂർണമായി നടപ്പിൽ വരുമ്പോൾ കാർഡ് ഉടമകൾക്ക് റേഷൻ വിതരണം നടത്തുന്ന സമയത്തുതന്നെ റേഷൻ വ്യാപാരി അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതാണെന്നു കേന്ദ്രസർക്കാരിന്റെ ഉറപ്പ് നിലവിലുണ്ട്.

റേഷൻ വ്യാപാരി ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കൽ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള ക്ഷേമനിധി കുടിശിക വിതരണം ചെയ്യാനുള്ള 1.70 കോടി രൂപ നൽകാനുള്ള തീരുമാനം നിലവിലുണ്ട്.

കൊല്ലം ജില്ലയിലെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിശോധിക്കും. കെ സ്റ്റോറിന്റെ പ്രവർത്തനം വിപുലപ്പെടുത്താനുള്ള പദ്ധതികൾ പരിഗണിക്കും. ഗ്രാമീണ ബാങ്ക് സേവനങ്ങൾ കൂടി റേഷൻകടകളിൽ ഏർപ്പെടുത്തുന്നതിന്റെ സാധ്യത പരിഗണനയിലുണ്ട്. ഇതുവഴി സാമൂഹ്യസുരക്ഷാ പെൻഷൻ, മറ്റു സർക്കാർ പെൻഷനുകൾ എന്നിവ അക്കൗണ്ടിലൂടെ കൈപ്പറ്റുന്നവർക്ക് റേഷൻ കടയിൽ വന്ന് സ്വന്തം അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാൻ അവസരമൊരുക്കാനാവും. നിലവിലുള്ള സി.എസ്.സി സേവനങ്ങൾ, എൽ.പി.ജി വിതരണം എന്നിവയും കൂടുതൽ വ്യാപിപ്പിക്കാൻ കഴിയുമെന്ന അഭിപ്രായം പരിശോധിക്കാനും മന്ത്രി നിർദ്ദേശം നൽകി.

പി.എൻ.എക്‌സ്. 3794/2026

date