Skip to main content

സൂര്യാഘാതം : മുന്‍കരുതല്‍ വേണമെന്ന്‌ ഡിഎംഒ

അന്തരീക്ഷ ഊഷ്‌മാവ്‌ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതം എല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉച്ചയ്‌ക്ക്‌ 11 മുതല്‍ 3 വരെ നേരിട്ട്‌ വെയില്‍ കൊളളുന്നത്‌ കഴിയുന്നതും ഒഴിവാക്കണം. പുറത്ത്‌ പോകേണ്ടിവന്നാല്‍ കുട ഉപയോഗിക്കുന്നത്‌ ഉത്തമമായിരിക്കും. ധാരാളം പാനീയങ്ങള്‍ കുടിക്കുകയും ഫലങ്ങളും സാലഡും കഴിക്കുകയും വേണം. ക്ഷീണം, തലകറക്കം, രക്തസമ്മര്‍ദ്ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയര്‍പ്പ്‌, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ്‌ തീരെ കുറയുകയും, കടും മഞ്ഞനിറത്തില്‍ ആവുകയും ചെയ്യുക, ദേഹത്ത്‌ പൊളളലേറ്റപോലെ പാടുകള്‍ കാണപ്പെടുക, ബോധക്ഷയം മുതാലയവയാണ്‌ സൂര്യാഘാതം ഏല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതമേറ്റവര്‍ക്ക്‌ കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതാണ്‌. തലച്ചോറ്‌, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവയെ ബാധിച്ച്‌ മരണത്തിന്‌ പോലും കാരണമാകാറുണ്ട്‌. സൂര്യാഘാതമായി സംശയം തോന്നിയാല്‍ തണലത്തോ എസിയിലോ വിശ്രമിക്കണം. അനാവശ്യമായ വസ്‌ത്രങ്ങള്‍ നീക്കം ചെയ്‌ത്‌ ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം. ധാരാളം പാനീയങ്ങള്‍ കുടിക്കണം. ഇവകൊണ്ട്‌ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ പ്രത്യേകിച്ച്‌ ബോധം വീണ്ടെക്കുന്നില്ലെങ്കില്‍ ഉടനെ വിദഗ്‌ധ ചികിത്സ തേടണം. മുതിര്‍ന്ന പൗരന്‍മാര്‍, കുഞ്ഞുങ്ങള്‍, മറ്റ്‌ ദീര്‍ഘകാല രോഗമുളളവര്‍, ദീര്‍ഘനേരം വെയില്‍ കൊളളുന്ന ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ്‌ സൂര്യാഘാതം എല്‍ക്കാന്‍ കൂടുതല്‍ സാധ്യത.
 

date