Skip to main content

പാര്‍ശ്വവത്കൃത ജനവിഭാഗത്തിന് പ്രയോജനകരമായ മാറ്റങ്ങള്‍ നിലവിലെ  സംവിധാനത്തിലൊരുക്കണം: വി. എസ്. അച്യുതാനന്ദന്‍

നിലവിലെ സംവിധാനങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ക്ഷേമനിയമങ്ങളെക്കുറിച്ചുള്ള ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യ സംവിധാനത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങള്‍ മുഴുവന്‍ നല്‍കാന്‍ സാധിക്കണം. സെമിനാറിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചയിലും സംവാദത്തിലും സ്വരൂപിക്കുന്ന ആശയങ്ങള്‍ ഇതുസംബന്ധിച്ച് തയ്യാറാക്കുന്ന ഇടക്കാല റിപ്പോര്‍ട്ടിന് സഹായകരമാകും. ഈ വിഷയത്തില്‍ ഉള്‍ക്കാഴ്ച പകരാന്‍ കഴിയുന്ന വിദഗ്ധര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പ്രയോജനകരമാണെന്നും വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 

ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗം സി. പി. നായര്‍ അദ്ധ്യക്ഷത വഹിച്ചു. അംഗം നീല ഗംഗാധരന്‍, മെമ്പര്‍ സെക്രട്ടറി ഷീലാ തോമസ് എന്നിവര്‍ സംസാരിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ നിഖില്‍ ഡേ, സുപ്രീം കോടതി അഭിഭാഷക അപര്‍ണ ഭട്ട്, പത്രപ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, മാനസിക ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ആദ്യഘട്ടത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പഠന വിധേയമാക്കുന്നത്. 

പി.എന്‍.എക്‌സ്.5304/17

date