Skip to main content

കൈറ്റിന്റെ 'സമന്വയ' പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ എയ്ഡഡ് മേഖലയിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാര പ്രക്രിയയും സർക്കാർ-എയ്ഡഡ് മേഖലകളിലെ തസ്തിക നിർണയവും പൂർണമായും ഓൺലൈനാക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ 'സമന്വയ' പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 
'സമന്വയ'യിൽ വിവിധതലങ്ങളിലെ ഫയൽ കൈമാറ്റം പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. മാനേജർമാർക്ക് ഇനി വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാതെതന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷകൾ, അതിൽ അംഗീകരിച്ചവ, നിരസിച്ചവ, പെന്റിംഗുള്ളവ തുടങ്ങിയ വിശദാംശങ്ങൾ ഡാഷ്‌ബോർഡിൽ ലഭ്യമാകും.  അപേക്ഷകളുടെ സ്റ്റാറ്റസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങി വിവിധ തലങ്ങളിൽ മോണിറ്റർ ചെയ്യാനും 'സമന്വയ'യിൽ സംവിധാനമുണ്ട്.  ഫയലുകളുടെ ഓഡിറ്റും ഇനി ഓൺലൈനായി നടക്കും. ഇതോടെ വിദ്യാഭ്യാസ ഓഫീസർമാർക്ക്  കൂടുതൽ സമയം അക്കാദമിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നീക്കിവെക്കാം.
കൈറ്റ് തന്നെ വികസിപ്പിച്ചെടുത്ത 'സമ്പൂർണ' സ്‌കൂൾ മാനേജ്‌മെന്റ് പോർട്ടൽ വഴിയാണ് നിലവിൽ 14593 സ്‌കൂളുകളുടേയും നാൽപത്തഞ്ചു ലക്ഷത്തിലധികം കുട്ടികളുടേയും 1.72 ലക്ഷം അധ്യാപകരുടേയും 21432 മറ്റു ജീവനക്കാരുടേയും വിശദാംശങ്ങൾ രേഖപ്പെടുത്തുന്നത്.  സമ്പൂർണയിലെ ആറാം പ്രവൃത്തിദിന കണക്കിന്റെ നൂറുകണക്കിനു പേജുകൾ വരുന്ന പ്രിന്റൗട്ട് ഉപയോഗിച്ച് മാന്വൽ രൂപത്തിലാണ് നിലവിൽ സങ്കീർണമായ 'തസ്തിക നിർണയം' നടത്തുന്നത്.  എന്നാൽ ഈ വർഷം മുതൽ സമ്പൂർണയിലെ വിവരങ്ങൾ ഉപയോഗിച്ച് സമന്വയ വഴി ഓൺലൈനായിത്തന്നെ ഇത് നടത്താൻ കഴിയും. അധികമായുണ്ടാകുന്നതും കുറയുന്നതുമായ തസ്തികകൾ, അധ്യാപക ബാങ്കിലേക്ക് പോകുന്നവരുടെ വിവരങ്ങൾ ഇതെല്ലാം ഇനി 'സമന്വയ'യിലൂടെ വളരെയെളുപ്പത്തിൽ നടക്കും. 
പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്.1735/19

date