Skip to main content

മഴയെ വരവേല്‍ക്കാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ 504 കുളങ്ങള്‍

     വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പു സാമ്പത്തിക വര്‍ഷം 504 കുളങ്ങള്‍ ജല സംഭരണത്തിനായി ഒരുങ്ങി. കേന്ദ്ര സര്‍ക്കാര്‍   ഊന്നല്‍ നല്‍കുന്ന പ്രധാന മേഖലകളില്‍ ഒന്നാണ് കൃഷി ഭൂമിയിലെ ജലസേചന കുളങ്ങളുടെ നിര്‍മ്മാണം. ഭൂഗര്‍ഭ ജല പരിപാലനത്തിനും കൃഷിയ്ക്കും ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്തുന്നതിനായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകളിലെ പൊതുഭൂമിയിലും / കര്‍ഷകരുടെ ഭൂമിയിലും ഏപ്രില്‍, മെയ് മാസത്തോടെ കുളങ്ങള്‍ കുഴിക്കുന്നതോടൊപ്പം അവിദഗദ്ധ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും  നിര്‍ദ്ദേശം നല്‍കിയിരുന്നു. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതോടൊപ്പം സമീപ പ്രദേശത്തെ കിണറുകളിലും പ്രദേശത്തെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും, വെളളപ്പൊക്കനിയന്ത്രണത്തിനും കുളങ്ങള്‍  സഹായകമാവും. ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ മത്സ്യകൃഷി നടത്തുന്നതിനും ഈ ജലാശയങ്ങള്‍ ഉപയോഗപ്പെടുത്താം. വണ്ടൂര്‍, അരീക്കോട്, തിരൂര്‍, മങ്കട,നിലമ്പൂര്‍ ബ്ലോക്കുകളിലും, പാണ്ടിക്കാട്, കാവനൂര്‍, എടവണ്ണ, കൂട്ടിലങ്ങാടി, എടപ്പറ്റ, ചാലിയാര്‍, പുറത്തൂര്‍, മംഗലം, ഗ്രാമ പഞ്ചായത്തുകളിലുമാണ് ഏറ്റവും കൂടുതല്‍ കുളങ്ങള്‍ കുഴിച്ചത്.
അങ്ങാടിപ്പുറം റെയില്‍വേ ഭൂമിയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളം നിര്‍മ്മിക്കുന്നതിനുളള പ്രവൃത്തി മാര്‍ച്ച് 22 ജലദിനത്തില്‍ ഏറ്റെടുത്ത് കൊണ്ടാണ് ഈ വര്‍ഷത്തെ ജലസംരക്ഷണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. സ്ഥായിയായ ആസ്തികള്‍ നിര്‍മ്മിക്കുന്നതോടൊപ്പം തൊഴില്‍ ആവശ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധപ്പിക്കുന്നതിനും ഇത്  സഹായകമായി.

 

date