Skip to main content

എലിപ്പനിയിൽ നിന്നും രക്ഷ നേടാൻ ശനിയാഴ്ച ഡോക്‌സി ഡേ

* പോളിയോ വാക്‌സിൻ ക്യാമ്പയിൻ പോലെ ഡോക്‌സിസൈക്ലിൻ ക്യാമ്പയിനും
പ്രളയജലവുമായി സമ്പർക്കമുള്ളവർക്ക് എലിപ്പനി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ വരുന്ന ശനിയാഴ്ച മുതൽ ആറ് ശനിയാഴ്ചകളിൽ ഡോക്‌സി ഡേ ആയി ആചരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പോളിയോ വാക്‌സിൻ ക്യാമ്പയിൻ പോലെ വിപുലമായ ക്യാമ്പയിനാണ് ലക്ഷ്യമിടുന്നത്. പ്രളയബാധിത ജില്ലകളിലെ ആശുപത്രികൾ, റിലീഫ് ക്യാമ്പുകൾ, തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം ഡോക്‌സി ബൂത്തുകൾ സ്ഥാപിച്ചാണ് ഡോക്‌സിസൈക്ലിൻ ഗുളികകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. എലിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനും ഡോക്‌സിസൈക്ലിൻ നേരിട്ടെത്തിക്കുന്നതിനും വേണ്ടിയാണ് ഡോക്‌സി ബൂത്തുകൾ സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആഗസ്റ്റ് 17ന് ശനിയാഴ്ച ഡോക്‌സി ഡേയുടെ സംസ്ഥാനതല പ്രചാരണ പരിപാടിയ്ക്ക് തുടക്കമാകും. രക്ഷാപ്രവർത്തനം നടത്തുന്നവരും സന്നദ്ധ പ്രവർത്തകരും വീട് വൃത്തിയാക്കാൻ പോകുന്നവരും മലിനജലത്തിൽ ഇറങ്ങുന്നവരും നിർബന്ധമായും ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. മലിന ജലത്തിലിറങ്ങുന്നവർ (ഗർഭിണികളും 12 വയസ്സിന് താഴെയുള്ള കുട്ടികളും ഒഴികെ) നിർബന്ധമായും ആഴ്ചയിൽ ഒരിക്കൽ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളികകൾ) നിർബന്ധമായും കഴിച്ചിരിക്കേണ്ടതാണ്.  മലിനജലവുമായി സമ്പർക്കം വരുന്ന കാലമത്രയും ആഴ്ചയിലൊരിക്കൽ ഈ ഗുളിക കഴിക്കണം. ഗർഭിണികൾക്കും കുട്ടികൾക്കും  ഉള്ള ചികിത്സ ഡോക്ടറുടെ നിർദേശ പ്രകാരം നൽകേണ്ടതാണ്. 
പി.എൻ.എക്സ്.2930/19

date