Skip to main content

ഉറക്കത്തിനിടയില്‍ നഷ്ടപ്പെട്ട ഒരു വയസ്സുകാരിയെ വനപാലകര്‍വഴിയില്‍ നിന്ന് കണ്ടെത്തി : മകളെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ മാതാപിതാക്കള്‍

 

കമ്പിളികണ്ടം സ്വദേശികളായ സതീഷ്, സത്യഭാമ എന്നിവര്‍ ഞായറാഴ്ച രാവിലെ പഴനിയിലെ  ക്ഷേത്രദര്‍ശനത്തിനു ശേഷം തിരികെ മടങ്ങുമ്പോഴാണ് സംഭവം നടന്നത്. പഴനിയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ രാജമലയില്‍ വെച്ചാണ് മാതാവിന്റെ കൈയ്യില്‍ നിന്നും കുട്ടി വഴുതി പോയത്. ഉറക്കത്തിലായിരുന്ന മാതാവ് കുട്ടി പോയതറിഞ്ഞിരുന്നില്ല.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നാലു മണിക്കൂറിനു ശേഷം പോലീസ്, വനം വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറി.  ഞായറാഴ്ച രാത്രി 10 മണിയ്ക്കായിരുന്നു സംഭവം. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയായിരുന്നു. ഈ സമയത്ത് രാത്രി കാവല്‍ ഡ്യൂട്ടിയലേര്‍പ്പെട്ടിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സി.സി കാമറയിലൂടെയാണ് റോഡിലൂടെ ഇഴഞ്ഞു നടക്കുന്ന കുഞ്ഞിനെ കണ്ടത്. തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെ വിവരം അറിയിച്ചു. വാര്‍ഡന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലിത്തിക്കുകയും ചെയ്തു. ഇതിനിടയില്‍ രാത്രി പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ലാണ് കുട്ടി ഇല്ലെന്ന് തിരിച്ചറിയുന്നത്. ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയതു. വെള്ളത്തൂവല്‍ സ്റ്റേഷിനില്‍ നിന്നും മൂന്നാറിലെ പോലീസ് ഉദ്യോഗസ്ഥരുമായ് ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. തുടര്‍ന്ന്  മൂന്നാറില്‍ എത്തിയ മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയും ചെയ്തു. രോഹിത എന്നു പേരും അമ്മു എന്നു വിളിപ്പേരുമുള്ള കുട്ടിയെ കൈമാറുന്നതു വരെ ആശുപത്രിയില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, മൂന്നാര്‍ എസ്.ഐ. സന്തോഷ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ജോണ്‍ എസ് എഡ്വിന്‍ എന്നിവര്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയ ശേഷമാണ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്

date