Skip to main content
കേന്ദ്ര - കേരള സര്‍വകലാശാലയുടെ തിരുവല്ലയിലെ നിയമ പഠന വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ആഗോളവത്കൃത ലോകത്തില്‍ മനുഷ്യാവകാശങ്ങളുടെ സാക്ഷാത്കാരം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ അന്തര്‍ദേശീയ നിയമ സെമിനാറിന്‍റെ സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.

അന്തര്‍ദേശീയ നിയമ സെമിനാര്‍ സമാപിച്ചു രാജ്യങ്ങള്‍ക്കു മേല്‍ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണത്തിന്  ആഗോളവത്കരണം വഴിയൊരുക്കി: മന്ത്രി മാത്യു ടി. തോമസ്

    സാമ്രാജ്യത്വ ശക്തികള്‍ക്കു സമസ്ത രാജ്യങ്ങള്‍ക്കു മേലും സാമ്പത്തിക നിയന്ത്രണവും രാഷ്ട്രീയ നിയന്ത്രണവും കൈവരിക്കാനുള്ള മാധ്യമമായി ആഗോളവത്കരണം മാറിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. കേന്ദ്ര - കേരള സര്‍വകലാശാലയുടെ തിരുവല്ലയിലെ നിയമ പഠന വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ആഗോളവത്കൃത ലോകത്തില്‍ മനുഷ്യാവകാശങ്ങളുടെ സാക്ഷാത്കാരം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ അന്തര്‍ദേശീയ നിയമ സെമിനാറിന്‍റെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
    ആഗോളവത്ക്കരണം മൂലം ജനങ്ങളുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. സ്വന്തം ഭൂമിക്കു വേണ്ടി അലയേണ്ടി വരുന്ന ജനത നമ്മുടെ ഭൂമുഖത്തുണ്ടാകുന്നത് ഇതുമൂലമാണ്. ഓരോ രാജ്യത്തെയും ജനതയ്ക്ക് അവരുടെ ഭാഗധേയം നിര്‍ണയിക്കുന്നതിന് അവകാശമുണ്ട്. ആഗോളവത്കരണ കാലത്ത്, സ്വതന്ത്ര വിപണി എന്ന ലക്ഷ്യം  പല രാജ്യങ്ങള്‍ക്ക് അകത്തും സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ വളരെ വലുതാണ്. നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന റബര്‍ ഉള്‍പ്പെടെ പല ഉത്പന്നങ്ങള്‍ക്കും വിലയില്ലാതായി. ആഗോളവത്കരണവും അതുമായി ബന്ധപ്പെട്ട് ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്ന കരാറുകളുമാണ് വിലയിടിച്ചിലിനു കാരണം. സമ്പത്ത് മുഴുവന്‍ കുന്നുകൂടുകയാണ്. റബറിന് വിലയിടിച്ചിട്ട് റബര്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടുന്ന സമ്പദ് വ്യവസ്ഥയിലേക്ക് വന്നത് ആഗോളവത്കരണം മൂലമാണ്.  ഇവിടുത്തെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ നമുക്കാവാത്ത സാഹചര്യം ആഗോളവത്കരണം മൂലം വന്നിരിക്കുന്നു. ഇതു നമ്മുടെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന സമ്മര്‍ദ്ദം വലുതാണ്. പല രാഷ്ട്രീയ തീരുമാനങ്ങളുടെ മേലും രാജ്യത്തിന് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.  നയങ്ങള്‍, ഒപ്പം തന്നെ സാര്‍വദേശീയ വിഷയങ്ങളിലടക്കം നമ്മുടേതായ അഭിപ്രായം രേഖപ്പെടുത്താനാവാതെ വന്നിരിക്കുന്നു. ഇതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇസ്രയേലിന്‍റെ തലസ്ഥാനം ജറുസലേം ആണെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. പലസ്തീന്‍റെ ഭാഗമാണെന്ന് നാം എന്നും വിശ്വസിക്കുകയും പലസ്തീന്‍ ജനതയ്ക്ക് അവരുടെ ഭാഗധേയം നിര്‍ണയിക്കാനുള്ള അവകാശമുണ്ടായിരിക്കണമെന്ന് ഇന്ത്യ എന്നും ഒരു  നിലപാട് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇസ്രയേലിന്‍റെ തലസ്ഥാനം ജറുസലേം ആണെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനോട് പ്രതികരിക്കാന്‍ നമുക്ക് ആവുന്നില്ല. ആഗോളവത്കരണത്തിന്‍റെ ഭാഗമായി ലോകക്രമത്തിലുണ്ടായ മാറ്റങ്ങളാണ് ഇതിനു കാരണമെന്നും മന്ത്രി പറഞ്ഞു. 
    സെമിനാറില്‍ മികച്ച പ്രബന്ധം അവതരിപ്പിച്ച ബിരുദതലത്തില്‍ തിരുവനന്തപുരം ഗവ. ലോ കോളജിലെ എ.കെ. അനന്തകൃഷ്ണനും ബിരുദാനന്തരതലത്തില്‍ കേന്ദ്ര-കേരള സര്‍വകലാശാലയിലെ എന്‍. അഞ്ജലി, സംഗീത് മോഹന്‍, കെ.എം. ഐശ്വര്യ എന്നിവര്‍ക്കും ഗവേഷണതലത്തില്‍ കൊച്ചി സ്കൂള്‍  ഓഫ് ലീഗല്‍  സ്റ്റഡീസിലെ വി.എസ്. കീര്‍ത്തിക്കും മന്ത്രി പുരസ്കാരങ്ങള്‍ നല്‍കി. കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലീഗല്‍  സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എന്‍.കെ. ജയകുമാര്‍  അധ്യക്ഷത വഹിച്ച  ചടങ്ങില്‍ ഗോവ സര്‍വകലാശാലയിലെ മുന്‍ ഡീന്‍ ഡോ. മരിയോന്‍ പിന്‍ഹീറോ, അഡ്വ. സജിത് കുമാര്‍, ഡോ. ജെ. ഗിരീഷ് കുമാര്‍, ഡോ.  കെ.ഐ. ജയശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നിയമ വിദ്യാര്‍ഥികള്‍ സാംസ്കാരിക പരിപാടി അവതരിപ്പിച്ചു. 
                                                     (പിഎന്‍പി 43/18)

date