Skip to main content

ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സയൊരുക്കി ഹൃദ്യം പദ്ധതി

കൊച്ചി: ജനന സമയത്ത് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ചികിത്സക്ക് സൗകര്യം. പ്രതിവര്‍ഷം 2000 കുട്ടികളാണ് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്നത്. നിലവില്‍ എട്ടു വയസുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയോളമാണ് ചെലവ്. ഹൃദ്യം പദ്ധതിയില്‍ ഈ ചികിത്സ സൗജന്യമാണ്. എട്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ ഹൃദ്രോഗം മൂലം മരിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദ്യം.

കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ആര്‍ക്കും എവിടെ നിന്നും hridyam.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്പര്‍ ലഭിക്കും. ഇതായിരിക്കും കുട്ടിയുടെ കേസ് നമ്പറും. പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകള്‍ ഓണ്‍ലൈനില്‍ കേസുകള്‍ പഠിച്ച് രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തിലായി ഉള്‍പ്പെടുത്തും. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയക്ക് ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിക്കാനാവുന്ന വിധത്തിലാണ് ഹൃദ്യം പദ്ധതി നടപ്പിലാക്കുന്നത്.

ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റ്, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി പ്രകാരമുള്ള ചികിത്സാസൗകര്യമുള്ളത്.

സംസ്ഥാന സര്‍ക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍സ്വസ്ഥ്യകാര്യക്രമുമാണ് ഇതിനുള്ള ഫണ്ട് വഹിക്കുന്നത്. യൂനിസെഫും ബോസ്റ്റണിലെ ചില്‍ഡ്രന്‍സ് ഹാര്‍ട്ട്‌ലിങ്കും പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നു. 

date