Skip to main content

അനാഥമാക്കപ്പെടുന്ന ചരിത്രങ്ങളെ സംരക്ഷിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

അനാഥമാക്കപ്പെടുന്ന ചരിത്രങ്ങളെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി. കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഗാന്ധി സ്മൃതി മ്യൂസിയവുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ മ്യൂസിയം ശിൽപ്പശാലയും സർവ്വെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാന്ധി നിന്ദ വ്യാപകമാകുന്ന കാലഘട്ടത്തിൽ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ വാർഷികം വിപുലമായി ആഘോഷിച്ചാണ് സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്ക് വരെ മാതൃകയായത്. ഇതിന്റെ തുടർച്ചയെന്നോണമാണ് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മ്യൂസിയം ഒരുക്കുന്നത്.  ജനകീയ പങ്കാളിത്തത്തോടെയാണ് മ്യൂസിയം യാഥാർത്ഥ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മ്യൂസിയങ്ങൾ എല്ലാം അന്താരാഷ്ട്ര സങ്കൽപ്പങ്ങൾക്കനുസരിച്ച് തീമാറ്റിക്ക് മ്യൂസിയങ്ങളായി  പരിവർത്തനപ്പെടുത്തുകയാണ്. ഈ രീതിയിൽ തന്നെയാവും ഗാന്ധിസ് മൃതി മ്യൂസിയം, തെയ്യം മ്യൂസിയം, കൈത്തറി മ്യൂസിയം തുടങ്ങി ആറോളം മ്യൂസിയങ്ങൾ സജീകരിക്കുക എന്നും മന്ത്രി കൂട്ടിച്ചേർത്തു. പയ്യന്നൂർ ആനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ സി കൃഷ്ണൻ എം എൽ എ അദ്ധ്യക്ഷനായി.കേരള മ്യൂസിയം എക്സിക്യുട്ടിവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു.പുരാരേഖ വകുപ്പ് ഡയറക്ടർ ജെ.രജികുമാർ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ് അബു, പുരാവസ്തു വകുപ്പ് ഡയറക്ടർ കെ ആർ സോന, പുരാവസ്തു വകുപ്പ് ആർട്ടിസ്റ്റ് സൂപ്രണ്ട് ആർ രാജേഷ് കുമാർ,

വാർഡ് കൗൺസിലർ ടി വി രജിത, കെ പി മധു, പി രാജൻ, കെ ടി സഹദുള്ള, എം രാമകൃഷ്ണൻ, എ വി തമ്പാൻ, പി വി ദാസൻ, കെ കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു.തുടർന്ന് ശിൽപ്പശാലയും നടന്നു. പദ്ധതിക്കായി തയ്യാറാക്കിയ ഡി പി ആർ പ്രകാരം ഉപ്പു സത്യഗ്രഹ ഭൂമിയായ ഉളിയത്ത് കടവ്, ഖാദി കേന്ദ്രം, ആനന്ദാശ്രമം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒന്നാം ഘട്ടമെന്ന നിലയിൽ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ മ്യൂസിയത്തിനായാണ് ഈ വർഷം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 2. 44 കോടി രൂപയുടെ ഭരണാനുമതി ഇതിന് ലഭിച്ചു.

 

date