അമ്പലപ്പുഴ - തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മൂന്ന് മാസത്തിനകം മാറ്റിയിടും
ആലപ്പുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയിലെ അമ്പലപ്പുഴ - തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മൂന്ന് മാസത്തിനകം മാറ്റിയിടും. നിയമസഭാ മന്ദിരത്തിൽ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, ജി. സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഈ മേഖലയിൽ പൈപ്പ് പൊട്ടൽ തുടർച്ചയാവുന്ന സാഹചര്യത്തിലാണ് മാറ്റിയിടാൻ തീരുമാനിച്ചത്. നിലവിൽ 1000 എംഎം. എച്ച്ഡിപിഇ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപകരം 900 എംഎം. എംഎസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഡിഎൽപി പ്രകാരം നിലവിലുള്ള കരാറുകാരൻതന്നെ പൈപ്പ്മാറ്റിയിടൽ പ്രവൃത്തികൾ നിർവഹിക്കും. ഈ ജോലികൾ പൂർത്തിയാകുന്നതുവരെ ആർ.ഒ. പ്ലാന്റ്, കുഴൽകിണർ, ടാങ്കർ ലോറികൾ തുടങ്ങിയ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി.
പൈപ്പ് മാറ്റിയിടുന്നതിനായി റോഡ് പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ചുമതല ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുക്കും. ഇതിന്റെ ചെലവ് ജല അതോറിറ്റി വഹിക്കും. തകഴിയിൽ 1084 മീറ്ററും കേളമംഗലത്ത് 440 മീറ്ററും അടക്കം 1524 മീറ്റർ റോഡിലാണ് അറ്റകുറ്റപണി വേണ്ടിവരുന്നത്. ഇതുവഴിയുള്ള ഗതാഗതത്തിന് പരമാവധി തടസം സൃഷ്ടിക്കാത്ത നിലയിലാവണം പൈപ്പ് മാറ്റിയിടൽ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതെന്നും മന്ത്രിമാർ ഓർമ്മിപ്പിച്ചു. ഈ പൈപ്പുകൾ മാറ്റിയിടുന്നതോടെ പൈപ്പ്പൊട്ടി കുടിവെള്ളം മുടങ്ങുന്ന അവസ്ഥയ്ക്ക് പരിഹാരമാകും. ഇത് സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രശ്നത്തിൽ ഇടപെടുകയും അടിയന്തര യോഗം വിളിച്ചുചേർത്ത് പരിഹാരത്തിന് ശ്രമിക്കുകയുമായിരുന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നിർലോഭമായ പിന്തുണ അറിയിച്ചതോടെ പൈപ്പ് മാറ്റിയിടുന്നതിനുള്ള തീരുമാനം വേഗത്തിൽ കൈകൊള്ളുകയായിരുന്നു. തുടർ നടപടികളുമായി മുന്നോട്ട് പോകാൻ ബന്ധപ്പെട്ട അധികൃതർക്ക് യോഗം നിർദേശവും നൽകി. കൂടുതൽകാലം നിലനിൽക്കുന്ന മൈൽഡ് സ്റ്റീൽ (എംഎസ്) പൈപ്പുകൾ ഈ പ്രദേശത്ത് ഉപയോഗിക്കും. ജല അതോറിറ്റിയിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.4039/19
- Log in to post comments