Skip to main content

വികസനപ്പെരുമയില്‍ പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി

 

 * ആദ്യഘട്ടം ഈ മാസം ആരംഭിക്കും

    പാറശ്ശാല താലൂക്ക് ആശുപത്രിയ്ക്ക് 150 കോടി രൂപയുടെ വികസന പദ്ധതി. പ്രതിദിനം രണ്ടായിരത്തിലധികം ആളുകള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിക്ക് ഇതോടെ പുതുജീവന്‍വയ്ക്കും. കിഫ്ബിയുടെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ചുമതല കിറ്റ്കോ ലിമിറ്റഡിനാണ്.  പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 47 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിച്ച് 2021 ജനുവരിയില്‍ പൂര്‍ത്തിയാക്കും. 

    അഞ്ചു നിലകളിലായി ഒരു ലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റ് വരുന്ന കെട്ടിടമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതില്‍ വിവിധ ഒ.പി. വിഭാഗങ്ങള്‍, വിപുലമായ അത്യാഹിത വിഭാഗം, അത്യാഹിത വിഭാഗം തീയറ്റര്‍, ലാബുകള്‍, എക്സ്റേ-സ്‌കാനിങ് വിഭാഗം, ഫാര്‍മസി വിഭാഗം, സര്‍ജറി- ഓര്‍ത്തോ-നേത്രരോഗ വിഭാഗം എന്നിവയ്ക്കുള്ള ഓപ്പറേഷന്‍ തീയറ്ററുകള്‍, പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡുകള്‍ തുടങ്ങിയവയുണ്ടാകും. വൈദ്യോപകരണങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ 3.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

    നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആശുപത്രി സൂപ്രണ്ട് ബി. ഉണ്ണികൃഷ്ണന്‍, കിഫ്ബി-കിറ്റ്‌കോ പ്രതിനിധികള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്  പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
           (പി.ആര്‍.പി. 1343/2019)    

date