Skip to main content

സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഗവേഷണങ്ങൾക്ക് കഴിയണം: ഉപരാഷ്ട്രപതി

ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലാബുകളിൽ ഒതുങ്ങാതെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമനസുകളിൽ ശാസ്ത്രീയ മനോഭാവം വളർത്തണം. അത് രാജ്യത്തിന്റെ സാങ്കേതിക വളർച്ചയ്ക്ക് സഹായിക്കും. അഭൂതപൂർവമായ സാങ്കേതിക മാറ്റത്തിന്റെ കാലത്താണ് നാം കഴിയുന്നത്. ശാസ്ത്രീയ മനോഭാവം യുവമനസുകളിൽ ചെറുപ്പത്തിൽ തന്നെ പാകാനായാൽ നൂതനമായ ചിന്തകൾക്ക് അത് അടിത്തറയിടും. മുൻവിധിയില്ലാതെയും പക്ഷപാതമില്ലാതെയും സത്യാന്വേഷണം നടത്തുന്നതിന് ശാസ്ത്ര പഠനം കുട്ടികളെ സഹായിക്കും. വെല്ലുവിളിയുയർത്തുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശാസ്ത്രത്തിന് സാധിക്കും. രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ശാസ്ത്ര പഠനം ഏറെ പ്രധാനമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ശാസ്ത്രവും സാങ്കേതികതയും നവീനതയും സാമ്പത്തിക സമൂഹ്യ പുരോഗതിയുടെ മുഖ്യ ഘടകങ്ങളാണ്. സ്ഥായിയായ വികസനത്തിന് ഇത് പ്രയോജനപ്പെടും. ജീവിതനിലവാരം കൃത്യമായ തോതിൽ ഉയർത്താൻ നവീന സാങ്കേതികതയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യ ഒറ്റ രാജ്യമാണ്. വിവിധ ഭാഷകളും വേഷങ്ങളും സംസ്‌കാരവുമണ്ടെങ്കിലും നാം ഒരു ജനതയാണ്. നാനാത്വത്തിൽ ഏകത്വമാണ് ഈ രാജ്യത്തിന്റെ സൗന്ദര്യം. നാം മാതൃഭാഷയ്ക്ക് വേണം പ്രഥമ പരിഗണന നൽകേണ്ടത്. അതിനു ശേഷം മറ്റു ഭാഷകൾ പഠിക്കാം. മാതൃഭാഷയെ ഒരിക്കലും മറക്കരുത്. അതിനെ കണ്ണു പോലെ കാത്തു സൂക്ഷിക്കണം. മാതൃഭാഷയിൽ സംസാരിക്കാനും ചിന്തിക്കാനും എല്ലാവരും ശ്രമിക്കണം.
ജീവിതശൈലി രോഗങ്ങൾ ഇന്ന് വർധിച്ചു വരികയാണ്. ജീവിതരീതിയിൽ വന്ന മാറ്റവും ഭക്ഷണ രീതികളുമാണ് ഇതിന് മുഖ്യകാരണം. കുട്ടികൾ എല്ലാദിവസവും വ്യായാമം ചെയ്യണം. എഴുപതാം വയസിലും എല്ലാ ദിവസവും ഒരു മണിക്കൂർ താൻ ബാറ്റ്മിന്റൺ കളിക്കാറുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുടെ നാടാണ് ഇന്ത്യ. കേരളത്തിൽ തന്നെ എന്തെല്ലാം വിഭവങ്ങളാണുള്ളത്. നാം അതു കഴിക്കാക്കെ ജങ്ക് ഭക്ഷണത്തിന് പിന്നാലെ പോകുന്നു.
നമ്മുടേത് ഒരു കാർഷിക രാജ്യമാണ്. ഇന്ന് കൃഷിയും കർഷകരും ദുരിതത്തിലാണ്. കൃഷിയെ പരിപോഷിപ്പിക്കുന്നതിന് പുതിയ ആശയങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ 60 ശതമാനത്തോളം പേർ കൃഷിയെ ആശ്രയിക്കുന്നവരാണ്. ശാസ്ത്രജ്ഞർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും ദൂഷ്യഫലങ്ങൾ ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് സുസ്ഥിരമായ പരിഹാരം കണ്ടെത്തിയാൽ മാത്രം പോര, നമ്മൾ പ്രകൃതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണം. ആകാംക്ഷ, യുക്തിചിന്ത, തുറന്ന മനസ് എന്നിവയുൾപ്പെടുന്നതാണ് ശാസ്ത്ര ചിന്ത. കുട്ടികൾക്ക് ശാസ്ത്രത്തിന്റെ തത്വങ്ങൾ മനസിലാക്കാനും ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനും ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാനുമുള്ള വേദിയാണ് ശാസ്ത്ര കോൺഗ്രസ്. ഇന്ത്യയെ ഒരുവികസിത രാഷ്ട്രമായി പരിവർത്തനപ്പെടുത്തുന്നതിൽ ശാസ്ത്രവൂം സാങ്കേതികവിദ്യയും സുപ്രധാന ഘടകങ്ങളാണ്. രാജ്യത്തെ 300 മില്യൺ യുവജനതയുടെ പരിച്‌ഛേദമാണ് ഇവിടെ കൂടിയിരിക്കുന്ന യുവ ശാസ്ത്ര മനസുകൾ. ആകാംക്ഷ, അറിവ്, കാര്യക്ഷമത, ദൃഢനിശ്ചയം, സ്ഥിരോത്സാഹം എന്നിവയും നൂതന നിർമ്മിതികളെ പിന്തുടർന്ന് നിർണ്ണായക കണ്ടുപിടുത്തങ്ങൾ നടത്താനുള്ള ധൈര്യവും കുട്ടികൾ വികസിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ഉപദേശിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി. കെ. പ്രശാന്ത് എം. എൽ. എ, മേജർ ആർച്ച് ബിഷപ്പ് മൊറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലിമിസ്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീർ, ദേശീയ അക്കാഡമിക് കമ്മിറ്റി ചെയർമാൻ ടി. പി. രഘുനാഥ്, കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
പി.എൻ.എക്‌സ്.4711/19

date