Skip to main content

തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി പുതിയ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ  കൂടുതല്‍ സൗകര്യമാകും

തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന്  സജ്ജമായി.  2018  ഡിസംബറില്‍ പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ശിലാസ്ഥാപനം നിര്‍വഹിച്ച കെട്ടിടം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അന്‍പത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി നാനൂറ്റിയാറ്  രൂപ വിനിയോഗിച്ചാണ്  പണിപൂര്‍ത്തിയാക്കിയത്. 
സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം. 205-24 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ളതാണ് ഇരുനില കെട്ടിടം. താഴത്തെ നില   സബ് രജിസ്ട്രാര്‍ക്ക്  പ്രത്യേകമായി ഓഫീസ് റൂം, ജീവനക്കാര്‍ക്കുള്ള ക്യാബിനുകള്‍ രജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കുള്ള  ഇരിപ്പിടം, റഫറന്‍സ് ലൈബ്രറി  എന്നിവയും  ആദ്യ നിലയില്‍ റെക്കോര്‍ഡ് മുറി, ഡൈനിങ് ഹാള്‍ എന്നിവയും, രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍  എന്നിവയുമാണ് സജ്ജീകരിക്കുക. ഒന്നാം   നിലയിലെ റെക്കോഡ് മുറിയിലേക്ക് ഫയലുകളും രജിസ്റ്ററുകളും  എത്തിക്കുന്നതിനും അവിടെ നിന്ന്  ഓഫീസിലേക്ക്  തിരിച്ച് കൊണ്ടു വരുന്നതിനും   ലിഫ്റ്റ്  സൗകര്യവുമുണ്ടാകും. ഇതിനു പുറമെ എയര്‍ കണ്ടീഷന്‍, സിസിടിവി ക്യാമറ തുടങ്ങിയവയും കെട്ടിടത്തില്‍ സജ്ജീകരിക്കും. നിലവില്‍ തേഞ്ഞിപ്പലം സബ്  രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഇതില്‍ സബ് രജിസ്ട്രാര്‍ ഉള്‍പ്പടെയുള്ള  ജീവനക്കാര്‍  സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നത.്  രജിസ്ട്രാര്‍ ഓഫീസിലെത്തുന്ന പൊതു ജനങ്ങളും  ഏറെ പ്രയാസം നേരിടുന്നുണ്ട്. പുതിയ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ   ഇതിനെല്ലാം പരിഹാരമാകും.
 

date