Skip to main content

പോളിയോ തുളളിമരുന്ന് വിതരണം 19 ന്: വകുപ്പുതല ഏകോപന യോഗം ചേര്‍ന്നു

 

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജനുവരി 19 ന് ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല ഏകോപന യോഗം ജില്ലാ കലക്ടര്‍ ഡി ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഇതിന്റെ ഭാഗമായി ജനുവരി 13 ന് ജില്ലാ ആശുപത്രിയില്‍ സൂപ്പര്‍വൈസര്‍മാര്‍, മുനിസിപ്പല്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നഗര പരിധിയില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം സംഘടിപ്പിക്കാന്‍ തീരുമാനമായി. അഞ്ച് വയസ്സില്‍ താഴെയുളള ഏകദേശം രണ്ടേകാല്‍ ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്ക് പാലക്കാട് ജില്ലയില്‍ തുള്ളിമരുന്ന് നല്‍കുന്നത്. തുടര്‍ന്ന് ജനുവരി 20, 21 തീയതികളില്‍ വോളന്റിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി അഞ്ചു വയസ്സിനു താഴെയുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കിയെന്ന് ഉറപ്പുവരുത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുന്നത്.

ഇതിനായുളള ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ ജില്ലയില്‍ 2200 ഓളം സാധാരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 68 ട്രാന്‍സിറ്റ് ബൂത്തുകള്‍, 5 മേള/ബസാര്‍ ബൂത്തുകള്‍, ഉള്‍പ്രദേശങ്ങളിലേക്കായി 100 മൊബൈല്‍ ബൂത്തുകള്‍ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഒരു ബൂത്തില്‍ രണ്ടു വോളന്റിയര്‍മാരും 10 ബൂത്തുകളുടെ മേല്‍നോട്ടത്തിനായി ഒരു സൂപ്പര്‍വൈസറുമാണ് ഉണ്ടായിരിക്കുക. മൊബൈല്‍ ബൂത്തുകളുടെ പ്രവര്‍ത്തനത്തിന് വിവിധ വകുപ്പുകളില്‍ നിന്നും വാഹന സൗകര്യവും ലഭ്യമാക്കും. അന്നേദിവസം മരുന്നുകള്‍ സൂക്ഷിക്കുന്നതിന് തടസമില്ലാതെ വൈദ്യുതി വിതരണം നടത്തുന്നതിനു യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവ സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാനിടയുളള എല്ലാ സ്ഥലങ്ങളിലും പ്രത്യേക ബൂത്തുകള്‍ സ്ഥാപിച്ച് തുളളിമരുന്ന് വിതരണം നടത്തുന്നതിനുളള ക്രമീകരണമാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തുന്നത്. രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം വാക്സിന്‍ നല്‍കിയ കുട്ടികള്‍ക്കും തുളളി മരുന്നു നല്‍കണം. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ.യും ആര്‍.സി.എച്ച് ഓഫീസറുമായ ഡോ. ടി.കെ ജയന്തി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി കെ നാസര്‍, മാസ് മീഡിയ ഓഫീസര്‍ പി എ സന്തോഷ് കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സി വി വിനോദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

date