Skip to main content

ഡാം ഡീസിൽറ്റേഷൻ പ്രോജക്ട് യാഥാർഥ്യത്തിലേക്ക്; മംഗലം ഡാമിൽ ടെണ്ടർ ക്ഷണിച്ചു

കേരളത്തിലെ ഡാമുകളുടെ റിസർവോയറുകളിൽ നിന്ന് മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനായി കേരള ജലസേചന വകുപ്പ് നടപ്പാക്കുന്ന ഡാം ഡീസിൽറ്റേഷൻ പ്രോജക്ടിന് തുടക്കമാവുന്നു. പാലക്കാട് ജില്ലയിലെ മംഗലം, ചുള്ളിയാർ ഡാമുകളായിരുന്നു പൈലറ്റ് അടിസ്ഥാനത്തിൽ ഏറ്റെടുക്കുവാൻ തീരുമാനിച്ചിരുന്നത്. ഇതിൽ മംഗലം ഡാമിന്റെ ടെണ്ടർ പ്രസിദ്ധീകരിച്ചു. 2.95 മില്ല്യൻ ക്യൂബിക് മീറ്റർ മണ്ണും ചെളിയും നീക്കം ചെയ്യുവാനാണ് തീരുമാനം.
2017 ലാണ് സർക്കാർ ഈ പദ്ധതികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. തുടർന്ന് പദ്ധതി തയ്യാറാക്കുവാൻ സാങ്കേതിക സമിതിയും പദ്ധതിക്ക് അംഗീകാരം നൽകുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ചീഫ് സെക്രട്ടറി ചെയർമാനായി എംപവേർഡ് കമ്മിറ്റിയും രൂപികരിച്ചു. പദ്ധതി തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനുമായി വ്യക്തമായ സ്റ്റാന്റേർഡ് ഓപ്പറേഷൻ പ്രൊസീജ്യറും (എസ്ഒപി) മന്ത്രിസഭ അംഗീകരിച്ചു. എൻസിഇഎസ്എസ്, കെഇആർഐ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1170 മണ്ണു സാമ്പിളുകൾ ശേഖരിച്ചു മണ്ണിന്റെ ഘടന പരിശോധിച്ചു. പരിസ്ഥിതി സംബന്ധിച്ച  കാര്യങ്ങൾ പഠിച്ചു തയ്യാറാക്കിയ പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ, മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ പ്ലാൻ എന്നിവ തയ്യാറാക്കുകയും വിശദമായ പദ്ധതി രേഖ തയ്യാറാക്കി അംഗീകാരം നേടുകയും ചെയ്തു. ആഗോള ടെണ്ടർ അടിസ്ഥാനത്തിലുള്ള കരാർ വ്യവസ്ഥകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. 'ടേൺ കീ' അടിസ്ഥാനത്തിലാണ് ടെണ്ടർ ചെയ്തിട്ടുള്ളത്. കൂടുതൽ തുക രേഖപ്പെടുത്തുന്ന ഏജൻസിക്ക് കരാർ നൽകും.
റിസർവോയറിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാത്തതും പരിസ്ഥിതിക്കു ഹാനിയുണ്ടാകാത്തതുമായ രീതിയിൽ നിലവിലുള്ള ഗതാഗതത്തെ ബാധിക്കാതെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലുള്ള മത്സ്യകർഷകരുടെ പുനരധിവാസവും ഉറപ്പാക്കും. മാർച്ച് മാസത്തോടെ കരാർ ഉടമ്പടിയിൽ ഏർപ്പെടാൻ കഴിയുമെന്നാണ് പ്രതീക്ഷ. മൂന്ന് വർഷം കൊണ്ടു പദ്ധതി പൂർത്തിയാക്കും. പദ്ധതിയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിനായി ജില്ലാ കളക്ടർ ചെയർമാനായി മോണിറ്ററിംഗ് കമ്മിറ്റിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് നിർദ്ദേശിച്ചിട്ടുള്ളത്.
പി.എൻ.എക്സ്.185/2020

date