Skip to main content

സംസ്ഥാനത്ത് 1.25ലക്ഷം പട്ടയങ്ങൾ നൽകി -മന്ത്രി ഇ ചന്ദ്രശേഖരൻ

 

 

ആലപ്പുഴ: ഈ സർക്കാർ അധികാരത്തിലെത്തി നാലുവർഷത്തോടടുക്കുമ്പോള്‍ സംസ്ഥാനത്ത് സ്വന്തമായി രേഖയിൽ ഭൂമിയില്ലാത്ത 1,25,000 പേർക്ക് പട്ടയം കൊടുത്തതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് , കണ്ണൂർ ജില്ലകളിലെ പട്ടയവിതരണം കൂടി പൂര്‍ത്തിയാകുമ്പോള്‍ ഇത് 1,40,000 കവിയുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ എസ് ഡി വി സെന്‍റിനറി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പട്ടയ മേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍. മൂന്നര വര്‍ഷത്തിനകം മൂന്നാമത്തെ പട്ടയമേളയാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. ജില്ല പട്ടയമേളയില്‍ പുതുതായി 206 പേർക്ക് പട്ടയവും കൈവശരേഖയും മന്ത്രി വിതരണം ചെയ്തു. ഭൂമിക്ക് അടിസ്ഥാന രേഖകൾ ഉണ്ടെങ്കിലേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള ഏത് ആനുകൂല്യവും ലഭിക്കൂ. ഇതിനാവശ്യമായ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിന് എല്ലാ നടപടികളും എടുക്കാന്‍ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. എന്തുതടസ്സവും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിഹാരം കാണും. ലാൻഡ് ട്രിബ്യൂണലുകളില്‍ ഏറെ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട് . ഇത് ഉൾപ്പെടെയുള്ള ഭൂരേഖകളുടെ പ്രശ്നം വളരെ സങ്കീർണമാണ്. അതിന്‍റെ കുരുക്ക് തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി മന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനിടയിൽ 1017പേർക്ക് ഈ സർക്കാർ ജില്ലയിൽ പട്ടയം നൽകിയിട്ടുണ്ട്. ട്രീബ്യൂണലുകളില്‍ അപേക്ഷിക്കുവാനുള്ള കാലാവധി ഒരു വർഷത്തേക്ക് സർക്കാർ നീട്ടിയിട്ടുണ്ട്. ലൈഫ് മിഷൻ വഴി രണ്ടു ലക്ഷം വീടുകൾ ആണ് സർക്കാർ പൂർത്തീകരിച്ചത് . ഇതിന്‍റെ പ്രഖ്യാപനം റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി നിർവഹിക്കും. വലിയ നേട്ടമാണിതെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല കളക്ടര്‍ എം.അഞ്ജന, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം.ജുനൈദ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമാരായ സുധര്‍മ ഭൂവനചന്ദ്രന്‍, സുവര്‍ണ്ണാ പ്രതാപന്‍, അഫ്സത്ത്, വേണുലാല്‍, റഹ്മത്ത്, എ.ഡി.എം.വി.ഹരികുമാര്‍, ആര്‍.ഡി.ഓ എസ്.സന്തോഷ് കുമാര്‍, ഡെപ്യൂട്ടികളക്ടര്‍ എല്‍.ആര്‍. പി.എസ്.സ്വര്‍ണമ്മ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

date