ലൈഫ് പദ്ധതി തുടരും: മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്
വീട് ലഭിക്കാത്തവർക്ക് വീട് ലഭിക്കാനുള്ള സാഹചര്യമൊരുക്കി ലൈഫ് പദ്ധതി തുടരുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷനിൽ ഉൾപ്പെടാത്ത ഇനിയും ഭൂമി കിട്ടാത്തവരെ കണ്ടെത്തി അവർക്കും വീട് നൽകണം. എല്ലാവർക്കും പാർപ്പിടം എന്ന സങ്കൽപത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതിയാണ് ലൈഫ് മിഷൻ. എല്ലാവർക്കും വീട് എന്നത് യാഥാർത്ഥ്യമാകുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതിയുടെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 857 വീടുകളാണ് പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മതിലകം, എസ് എൻ പുരം, എടവിലങ്ങ്, എറിയാട്, എടതുരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിലായാണ് വീടുകൾ പണിതത്. സംസ്ഥാന തലത്തിൽ ജനുവരി 26 ന് നടക്കുന്ന പൂർത്തീകരണ പ്രഖ്യാപനത്തിന് മുന്നോടിയായാണ് കുടുംബസംഗമവും അദാലത്തും നടത്തിയത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കാനാണ് കുടുംബസംഗമത്തോടൊപ്പം അദാലത്തും നടത്തിയത്. 20 സർക്കാർ വകുപ്പുകളുടെ കീഴിൽ മികച്ച സേവനങ്ങളും ഒരുക്കിയിരുന്നു.
കേരളത്തിലെ അർഹരായ ഭൂരഹിത ഭവന രഹിതർക്ക് സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന തരത്തിൽ സുരക്ഷിതവും മാന്യമായ വീടുകൾ നൽകുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പദ്ധതി ഡയറക്ടർ സെറീന റഹ്മാൻ പദ്ധതി അവതരിപ്പിച്ചു.
- Log in to post comments