Skip to main content

സ്തീകള്‍ക്കനുകൂലമായ കോടതിവിധികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ല-വനിതാകമ്മീഷന്‍

 

ആലപ്പുഴ: വിവിധ കേസുകളില്‍ സ്ത്രീകള്‍ക്കനുകൂലമായ കോടതി വിധി സമയ ബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. സ്ത്രീപക്ഷ നിയമങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും കൃത്യസമയത്ത് നീതി ലഭിക്കാത്തത് നീതി നിഷേധത്തിന് തുല്യമാണ്. കോടതി ഉത്തരവുള്ള സംഭവങ്ങളില്‍പ്പോലും നിരവധി പരാതികളാണ് കമ്മീഷന് ലഭിക്കുന്നത്. ഭാര്യക്കും കുടുംബത്തിനും കൃത്യമായി പ്രതിമാസം തുക നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും അത് അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസ് പരിശോധിക്കുകയായിരുന്നു കമ്മീഷന്‍. നിയമം അനുസരിക്കാന്‍ സമൂഹത്തെ ബോധവാന്മാരാക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

കുടുംബ സ്വത്ത് വിഹിതവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ മണ്ണഞ്ചേരിയില്‍ സ്വന്തം ഭാര്യക്കും കുടുംബത്തിനും വൈദ്യുതിയും വെള്ളവുമുള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചത് സംബന്ധിച്ചും പരാതി വന്നിരുന്നു. കമ്മീഷന്‍ ഉടന്‍ തന്നെ സ്ഥലം സന്ദര്‍ശിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ചെങ്ങന്നൂരില്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് മകള്‍ അച്ചനെയും അമ്മയേയും തള്ളിപ്പറയുന്ന തരത്തിലും പരാതി വന്നു. ഇത് ആര്‍.ഡി.ഒയുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും കമ്മീഷന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ നിന്ന് ജാതി പേര് വിളിച്ച് അവഹേളിച്ചെന്ന പരാതിയുമായി അധ്യാപിക അദാലത്തില്‍ എത്തി.
82 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 26 പരാതികള്‍ തീര്‍പ്പാക്കി. 12 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി കൈമാറി. 44 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.എം.എസ് താര, ഇ.എം രാധ, അഡ്വ.ഷിജി ശിവജി എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്.

 

date