Skip to main content

കാറഡുക്ക ബ്ലോക്ക്; ലൈഫ് പുതുജീവന്‍ നല്‍കിയത് 865 കുടുംബങ്ങള്‍ക്ക്

കാറഡുക്ക ബ്ലോക്ക് ലൈഫ് കുടുംബ സംഗമവും അദാലത്തും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാര്‍പ്പിടമില്ലാത്ത ഒരാളുപോലും ഇല്ലാത്ത സംസ്ഥാനമാണ് സര്‍ക്കാരിന്റെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു.  സര്‍ക്കാരിന്റെ കണക്കു പ്രകാരമുള്ള അഞ്ച് ലക്ഷം ഭവന രഹിതരില്‍ രണ്ട് ലക്ഷം പേര്‍ക്ക് ലൈഫ് മിഷനിലൂടെ വീട് നല്‍കി. കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടയില്‍ 1,30000 പേര്‍ക്ക് പട്ടയം നല്‍കി സര്‍ക്കാര്‍ റക്കോഡ് നേട്ടം കൈവരിച്ചു. വീടിനോടൊപ്പം മെച്ചമായ ജീവിത നിലവാരവും ലക്ഷ്യം വെച്ച് നടത്തുന്ന ലൈഫ് മിഷന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന അദാലത്ത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും  എം.എല്‍.എ പറഞ്ഞു.

 എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. വീട് വെച്ച് നല്‍കുന്ന പദ്ധതികളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന പദ്ധതിയാണ് ലൈഫെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ അദാലത്തുകളില്‍ വിവിധ കമ്പനി പ്രതിനിധികളും പങ്കെടുക്കുകയാണ്. 2000 രൂപ വിലയുള്ള സാമഗ്രികള്‍ ഗുണഭോക്താക്കള്‍ക്ക് പകുതി വിലയ്ക്ക് (1000രൂപ) നല്‍കുന്ന കമ്പനികളെ അവിടെ കാണാനായി. ആ കമ്പനികളെല്ലാം അവരുടെ സി.എസ്.ആര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തി ലാഭം കുറച്ച് ഗുണഭോക്താക്കള്‍ക്ക് സേവനം നല്‍കുകയാണ്. സര്‍ക്കാറിന്റെ ഇത്തരം ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ജീവനി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലീദ് ബെള്ളിപ്പാടിക്ക് നല്‍കി നിര്‍വ്വഹിച്ചു.

 ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ലൈഫ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ബി.ഡി.ഒ, ഹൗസിങ് ഓഫീസര്‍, വി.ഇ.ഒമാര്‍, എസ്.സി ഓഫീസര്‍, എസ്.ടി ഓഫീസര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലയ്ക്ക് 8000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം തന്നിരുന്നത്. അതില്‍ 6800 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ലൈഫിന്റെ മൂന്നാം ഘട്ടത്തിലേക്കുള്ള ഭൂമിയും ജില്ലാ ഭരണകൂടം സര്‍ക്കാരിലേക്ക് നല്‍കി കഴിഞ്ഞു. ലൈഫില്‍ അനുവദിച്ച തുക ഉപയോഗിച്ച് വീട് നിര്‍മ്മിക്കാത്ത ഗുണഭോക്താക്കളില്‍ നിന്നും തുക സര്‍ക്കാരിലേക്ക് തിരിച്ച് പിടിക്കാന്‍ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു.

  പ്രൊജക്ട് ഡയറക്ടര്‍ പി.എ.യു   കെ. പ്രദീപന്‍, എ.ഡി.സി ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ്, ഡി.ഡി.പി ഇന്‍ ചാര്‍ജ്ജ് ടി.എം ധനേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഖാലീദ് ബെള്ളിപ്പാടി, അഡ്വ. സി രാമചന്ദ്രന്‍, പി.ജെ ലിസി, അനസൂയ റൈ, എ. മുസ്തഫ, സി.കെ കുമാരന്‍, ജില്ലാ പഞ്ചായത്ത് ക്ഷമകാര്യ സ്ഥിരം കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എ.പി ഉഷ, കാറഡുക്ക ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ കുമാരന്‍, ബ്ലോക്ക് വികസന സ്ഥിരം കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഉഷ, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഗോപാലന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ. വാരിജാക്ഷന്‍, എം. സുധീര, സത്യവതി, ജെ. വല്‍സല, ലില്ലി തോമസ്, കെ.ടി രാഗിണി, കുമ്പഡാജെ പഞ്ചായത്ത് മെമ്പര്‍ എസ്. മുഹമ്മദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ സ്വാഗതവും കാറഡുക്ക ബ്ലോക്ക് എക്സറ്റന്‍ഷന്‍ ഓഫീസര്‍(ഹൗസിങ്) കെ.ദിനേശന്‍ നന്ദിയും പറഞ്ഞു.

 കുടുംബ സംഗമത്തില്‍ 483 ഗുണഭോക്താക്കള്‍ പങ്കെടുത്തു.  വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സേവന സന്നദ്ധരായി സ്റ്റാളുകളില്‍ സജീവമായി. വീട് പൂര്‍ത്തിയായിട്ടും നേരിടുന്ന വിവിധ പ്രശ്ങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയ ഗുണഭോക്താക്കള്‍ സ്റ്റാളുകളില്‍ കയറിയിറങ്ങി അപേക്ഷകള്‍ സമര്‍പ്പിച്ചു. വോട്ടര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങി വിവിധ സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രത്തിന് മുന്നില്‍ വലിയ ജനത്തിരക്കായിരുന്നു.ഗ്യാസ് സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വി.വി ഗോപാല കൃഷ്ണന്‍ ക്ലാസെടുത്തു. വിവിധ ഡിപ്പാര്‍ട്ട് മെന്റുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു.

date