Skip to main content

ലൈഫ്മിഷന്‍: പത്തനംതിട്ട ജില്ല സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്ത്

ലൈഫ്മിഷന്‍ പദ്ധതി നിര്‍വഹണത്തിന്റെ ആദ്യ രണ്ടുഘട്ടങ്ങളില്‍ പത്തനംതിട്ട ജില്ല സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്ത്. ലൈഫ് മിഷന്റെ ഒന്നാംഘട്ടമായി ജില്ലയിലെ 1188 വീടുകള്‍ പൂര്‍ത്തീകരിക്കാനുള്ളതില്‍ 1169 വീടുകള്‍ പൂര്‍ത്തീകരിച്ചു (98.4ശതമാനം ) . ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് ഏറ്റെടുത്തത്. 1905 വീടുകളുടെ നിര്‍മാണം ആരംഭിക്കുകയും 1551 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു(78 ശതമാനം). നഗരസഭകള്‍ മുഖേന നടപ്പാക്കുന്ന പി.എം.എ.വൈ - ലൈഫ് പദ്ധതിയിലൂടെ 670 വീടുകള്‍ പൂര്‍ത്തീകരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലൂടെ നടപ്പാക്കുന്ന പി.എം.എ.വൈ - ലൈഫ് (ഗ്രാമീണ്‍) പദ്ധതിയിലൂടെ 619 വീടുകള്‍ പൂര്‍ത്തീകരിച്ചു. മേല്‍ക്കൂര വാര്‍ത്തുകഴിഞ്ഞ ആയിരത്തോളം വീടുകള്‍ ജനുവരി 31നകം പൂര്‍ത്തീകരിക്കും.
ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഭൂമിയും വീടും ഇല്ലാത്തവരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ജില്ലയില്‍ ഇപ്രകാരം 2110 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ഭവന സമുച്ചയങ്ങള്‍ നിര്‍മിച്ച് ഇവരെ പുനരധിവസിപ്പിക്കാനാണ് മിഷന്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി നിര്‍മിക്കുന്ന 14 ഭവന സമുച്ചയങ്ങളില്‍ ഒന്ന് പന്തളം നഗരസഭയിലാണ്. ആറു കോടിരൂപയില്‍ അധികം ചെലവുവരുന്ന ഈ സമുച്ചയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ശിലാസ്ഥാപനം ഉടന്‍ നടത്തും. ഏഴംകുളം, കടമ്പനാട്, മെഴുവേലി എന്നിവിടങ്ങളില്‍ ഭവന സമുച്ചയം നിര്‍മിക്കുന്നതിന് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതു കൂടാതെ കല്ലട ഇറിഗേഷന്‍ പ്രോജക്ടുകളുടെ ഒന്‍പതു സ്ഥലങ്ങളും പമ്പാ ഇറിഗേഷന്‍ പ്രോജക്ടുകളുടെ ആറു സ്ഥലങ്ങളും റവന്യൂ വകുപ്പ് വക ഒന്‍പത് സ്ഥലങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ ഏക സ്ഥലവും പൊതുമരാമത്ത് വകുപ്പ് വക രണ്ട് സ്ഥലങ്ങളും കൂടി ഭവന സമുച്ചയത്തിനായി കണ്ടെത്തിയിട്ടുണ്ടെന്ന് ലൈഫ് ജില്ലാ മിഷന്‍ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി അറിയിച്ചു.
 

date