ആദ്യ പൊതുജന സമ്പർക്ക പരിപാടി തൃശൂരിൽ നടത്തി റേഷൻ മുടങ്ങിയാൽ ഭക്ഷ്യസുരക്ഷാ അലവൻസിന് അർഹത: ഭക്ഷ്യകമീഷൻ
അർഹതപ്പെട്ട സ്റ്റാറ്റിയൂട്ടറി റേഷൻ മുടങ്ങിയാൽ കാർഡുടമയ്ക്ക് ഭക്ഷ്യസുരക്ഷാ അലവൻസിന് അർഹതയുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ കമീഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ വ്യക്തമാക്കി. തൃശൂരിൽ സംസ്ഥാന ഭക്ഷ്യ കമീഷന്റെ ആദ്യപൊതുജന സമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ജില്ലയിൽ ആദ്യം പരാതി നൽകേണ്ടത് ജില്ലാതല പരാതി പരിഹാര ഓഫീസറായ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റിനാണെന്നും (എ.ഡി.എം) കമീഷൻ അറിയിച്ചു.
ജില്ലയിലെ ഒരു റേഷൻ കടയിൽ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണത്തിന് നൽകിയെന്ന പരാതിയിൽ ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ട ശേഷം, സംഭവത്തിൽ തൃശൂർ താലൂക്ക് സപ്ലൈ ഓഫീസർക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നും നടപടികളിൽ സുതാര്യതയില്ലെന്നും ചെയർമാൻ നിരീക്ഷിച്ചു. ജില്ലയിലെ ഒരു റേഷൻ കടയിൽ പഴയ അരി കെട്ടിക്കിടക്കുന്നുവെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദേശം നൽകി. റേഷൻകടകളിലേക്കുള്ള വാതിൽപ്പടി വിതരണത്തിൽ തൂക്കത്തിൽ വെട്ടിപ്പ് നടത്തുന്നുവെന്ന കടയുടമകളുടെ പരാതി അന്വേഷണത്തിനായി കമീഷൻ എ.ഡി.എമ്മിന് കൈമാറി.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി നിലവിൽവന്ന ഭക്ഷ്യ കമീഷന്റെ ചുമതല ഈ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ മേൽനോട്ടവും പരിശോധനയുമാണ്. കമീഷന്റെ പരാതികൾ ജില്ലാതലത്തിൽ നൽകേണ്ടത് എ.ഡി.എമ്മിനാണ്. അതിന്റെ അപ്പീൽ അധികാരിയാണ് കമീഷൻ. സിവിൽ കോടതിയുടെ അധികാരമുള്ള കമീഷന് പരാതികൾ സ്വീകരിക്കാൻ മാത്രമല്ല സ്വമേധയാ കേസെടുക്കാനും അധികാരമുണ്ട്. സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്ന രീതിയിൽ ദുർബല ജനവിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക കമീഷന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി വയനാട്, പാലക്കാട് ജില്ലകളിലെ പട്ടികവർഗ കോളനികൾ കമീഷൻ സന്ദർശിച്ചതായി ചെയർമാൻ പറഞ്ഞു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ പരിധിയിൽ വരുന്ന പൊതുവിതരണം, വനിതാ ശിശുവികസനം, സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം എന്നിവ സംബന്ധിച്ച് ലഭിച്ച 11 പരാതികളിൽ അഞ്ച് എണ്ണം കമീഷൻ തീർപ്പാക്കി. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ഒല്ലൂർ സെൻറ് ജോസഫ്സ് ഓർഫനേജിന് പത്ത് ദിവസത്തിനകം ബി.പി.എൽ നിരക്കിൽ റേഷൻ നൽകാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദേശം നൽകി. ബി.പി.എൽ കാർഡിലേക്ക് മാറ്റാൻ അർഹമായ ഒരു അപേക്ഷയിൽ അടിയന്തിരമായി തീരുമാനമെടുക്കാനും നിർദേശം നൽകി. കമീഷന്റെ കീഴിൽ വരുന്ന വിഷയങ്ങളായ റേഷൻ ഡിപ്പോ മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലഭ്യത, കൃത്യത, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഭക്ഷ്യസുരക്ഷാ പരിപാടികൾ, പ്രസവാനുകുല്യങ്ങൾ, അംഗൻവാടി മുഖേന വിതരണം ചെയ്യുന്ന പോഷകാഹാര പരിപാടികൾ, ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണനിലവാരം എന്നിവ പരിഗണിച്ചു.
കമീഷൻ നിലവിൽ വന്ന ശേഷം ഏഴുമാസത്തിനിടെ സംസ്ഥാനത്ത് നടത്തുന്ന ആദ്യ പൊതുജന സമ്പർക്ക പരിപാടിയാണ് തൃശൂരിൽ നടന്നത്. അദാലത്തിൽ സംസ്ഥാന ഭക്ഷ്യകമീഷൻ അംഗങ്ങളായ കെ. ദിലീപ് കുമാർ, ബി. രാജേന്ദ്രൻ, എം. വിജയലക്ഷ്മി, വി. രമേശൻ എന്നിവരും പങ്കെടുത്തു.
- Log in to post comments