Skip to main content

സർക്കാർ സ്ഥാപനങ്ങളിലെത്തുന്ന ബധിര-മൂകർക്ക് ആശയവിനിമയം എളുപ്പമാകും സംസ്ഥാനത്താദ്യമായി റവന്യൂ ജിവനക്കാർക്ക് ആംഗ്യഭാഷാ പരിശീലനം

ജില്ലയിലെ റവന്യൂ ഓഫീസുകളിലെത്തുന്ന ബധിര, മൂക വിഭാഗങ്ങൾക്കായി ആംഗ്യഭാഷയിൽ ആശയ വിനിമയം നടത്താൻ പരിശീലനം സിദ്ധിച്ച ഒരു ഉദ്യോഗസ്ഥൻ ഇനി മുതൽ ഉണ്ടാവും. ഈ സൗകര്യം ഏർപ്പെടുത്തുന്ന ആദ്യ ജില്ലയാണ് തൃശൂർ. ഇതിനായി റവന്യൂ ജീവനക്കാരെ പരിശീലിപ്പിക്കുന്ന ക്യാമ്പിന് ഇന്ന് (ജനുവരി 26ന്) തുടക്കമാകും.
വിദഗ്ധ പരിശീലനം നൽകുന്നതിന് ശേഷമാകും ജീവനക്കാരെ സർക്കാർ ഓഫീസുകളിലെ അന്വേഷണ വിഭാഗത്തിൽ നിയോഗിക്കുക. ആശയവിനിമയത്തിലെ തടസ്സങ്ങൾ മൂലം ബധിര-മൂക വിഭാഗത്തിൽപ്പെടുന്ന പൊതുജനങ്ങൾക്ക് വിവിധ സർക്കാർ ഓഫീസുകളിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. ജില്ലാ കളക്ടർ എസ് ഷാനവാസ് ആണ് പദ്ധതി നടപ്പാക്കാൻ മുൻകൈ എടുത്തത്. കളക്ട്രേറ്റിലും എല്ലാ വില്ലേജ്, താലൂക്ക് ഓഫീസുകളിലുമെത്തുന്ന സംസാരശേഷിയും ശ്രവണ ശേഷിയും ഇല്ലാത്ത വ്യക്തികൾക്ക് അവരുടെ പരാതി ഇടനിലക്കാരുടെ സഹായമില്ലാതെ ഉദ്യോഗസ്ഥരോട് നേരിട്ട് അറിയിക്കാനും ആശയ വിനിമയം നടത്താനും ഇതിലൂടെ കഴിയും. സർക്കാർ ഓഫീസുകൾ ഇത്തരം വ്യക്തികൾക്ക് വേഗത്തിൽ ആശ്രയിക്കാവുന്ന ഇടങ്ങളായി മാറ്റിയെടുക്കുന്നതിന് ഇതിലൂടെ സാധിക്കും.
തൃശൂർ ഡഫ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആംഗ്യ ഭാഷാ പരിശീലനം നൽക്കുന്നത് തലപ്പിള്ളി താലൂക്ക്, വില്ലേജ് ഓഫീസുകളിലെ 50 ജീവനക്കാർക്കാണ്. നവധ്വനി ഡയറക്ടർ ഫാ.ബിജു മൂലക്കര ക്ലാസ് നയിക്കും.

date