Skip to main content

ക്യു എസ് എസ് കോളനി; പുതിയ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പൈലിംഗ് തുടങ്ങി

പള്ളിത്തോട്ടം ക്യു എസ് എസ് കോളനിയില്‍ ഫിഷറീസ് വകുപ്പ് കൊല്ലം കോര്‍പ്പറേഷന്റെ സഹകരണത്തോടെ പുതുതായി നിര്‍മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പൈലിംഗ് ആരംഭിച്ചു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സാന്നിധ്യത്തിലായിരുന്നു നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത്. മുട്ടത്തറ മത്സ്യത്തൊഴിലാളി ഭവന സമുച്ചയത്തിന്റെ മാതൃകയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയാകും ഭവന സമുച്ചയം നിര്‍മിക്കുകയെന്ന് മന്ത്രി പറഞ്ഞു. ആറു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കരാറുകാരോട് നിര്‍ദേശിച്ചു.
35 വര്‍ഷത്തിലേറെ പഴക്കമുള്ള ക്യു എസ് എസ് കോളനി നിവാസികള്‍ക്കായി 179 ഫ്‌ളാറ്റുകളാണ് പദ്ധതിയില്‍ പുതുതായി ഉയരുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള 114 ഫ്‌ളാറ്റുകള്‍ ഫിഷറീസ് വകുപ്പാണ് നിര്‍മിക്കുന്നത്. ഇതിനായി 11.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മറ്റുള്ള 65 ഫ്‌ളാറ്റുകള്‍ക്കായി 6.5 കോടി രൂപ കൊല്ലം കോര്‍പ്പറേഷനാണ് ചെലവഴിക്കുന്നത്.
ഇപ്പോഴുള്ള ഉടമകള്‍ക്ക് അവരവരുടെ ഭവനങ്ങളുടെ സ്ഥാനത്ത് തന്നെ ഫ്‌ളാറ്റുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 400 ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ട് മുറികള്‍, അടുക്കള, വരാന്ത, ശുചിമുറി എന്നിവ ചേര്‍ന്നതായിരിക്കും പുതിയ ഫ്‌ളാറ്റ്. ക്യു എസ് എസ് കോളനി പുനര്‍ നിര്‍മാണത്തിലൂടെ മത്സ്യത്തൊഴിലാളി മേഖലയില്‍ മികച്ച പാര്‍പ്പിട സൗകര്യമാണ് ഒരുങ്ങുന്നത്. തീരദേശ വികസന കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല.
എം മുകേഷ് എം എല്‍ എ, മേയര്‍ ഹണി ബഞ്ചമിന്‍, കൗണ്‍സിലര്‍ വിനിതാ വിന്‍സെന്റ്, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി  കെ അനില്‍കുമാര്‍, കുഫോസ് ഭരണസമിതി അംഗം എച്ച് ബേസില്‍ ലാല്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ എ എം ഇക്ബാല്‍, ജി ആനന്ദന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം പദ്ധതി സ്ഥലം സന്ദര്‍ശിച്ചു.

date