Skip to main content

സംരംഭങ്ങള്‍ക്ക് അനുമതി; ഏകജാലക അനുമതി ബോര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നു

ജില്ലാ വ്യവസായ ഏകജാലക അനുമതി ബോര്‍ഡ്  വ്യവസായ സേവന സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.  ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എല്ലാ മാസവും ചേരുന്ന യോഗത്തില്‍ ഉത്പാദന/സേവന മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താത്പര്യമുള്ളവരുടെ  അപേക്ഷകളാണ് പരിഗണിക്കുന്നത്.
ഫെബ്രുവരി 20 ന് ചേര്‍ന്ന അവസാന യോഗത്തില്‍ പരിഗണിച്ച 23 അപേക്ഷകളില്‍ ഒന്‍പത് യൂണിറ്റുകളുടെ അപേക്ഷകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭ്യമാക്കി. വിവിധ പഞ്ചായത്തുകളിലായി സ്വയം തൊഴില്‍ സംരംഭം എന്ന നിലയില്‍ ആരംഭിച്ച ഫ്‌ളവര്‍ മില്ലുകള്‍, സിമന്റ് ബ്രിക്‌സ് യൂണിറ്റ്, ഭക്ഷ്യോത്പ്പാദന/സംസ്‌ക്കരണ യൂണിറ്റുകള്‍ എന്നിവയ്ക്കാണ് ബോര്‍ഡ് ശുപാര്‍ശയെ തുടര്‍ന്ന് വിവിധ വകുപ്പുകളുടെ  അനുമതി ലഭ്യമായത്.
ദീര്‍ഘ നാളുകളായി അനുമതി ലഭ്യമാകാതെ കിടന്നവയാണ് ഇതില്‍ പലതും.  കൂടാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യൂണിറ്റുകള്‍ക്ക് അനുമതി  പുതുക്കി നല്‍കാതിരിക്കുക, അനധികൃതമായി സ്റ്റോപ്പ് മെമ്മോ നല്‍കുക തുടങ്ങിയ സംരംഭങ്ങളുടെ  പരാതികളും  ഏക ജാലക അനുമതി ബോര്‍ഡില്‍ ചര്‍ച്ച ചെയ്തു ഉചിതമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട സ്ഥാപങ്ങള്‍ക്ക് നല്‍കും.  
സര്‍ക്കാര്‍ നടപ്പിലാക്കിയ കേരള എം എസ് എം ഇ ഫെസിലിറ്റേഷന്‍  ആക്ട് 2019 പ്രകാരം യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാമെന്ന്  സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനമായ കെ സ്വിഫ്റ്റ് മുഖേന സത്യവാങ്മൂലം സമര്‍പ്പിക്കുന്നപക്ഷം മൂന്ന് വര്‍ഷത്തേക്ക് പ്രാബല്യമുള്ള കൈപ്പറ്റു സാക്ഷ്യപത്രം അനുവദിക്കുന്നത്തിനുള്ള നോഡല്‍ ഏജന്‍സി  ജില്ലാ ഏകജാലക അനുമതി ബോര്‍ഡാണ്.   ജില്ലയില്‍ നാളിതുവരെ 48 സംരംഭങ്ങള്‍ക്കാണ്   ഇപ്രകാരം അനുമതി ലഭ്യമായിട്ടുള്ളത്. യൂണിറ്റുകള്‍ മൂന്ന് വര്‍ഷത്തിനു  ശേഷം ആറു മാസത്തിനുള്ളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടേതുള്‍പ്പടെയുള്ള വിവിധ അനുമതികള്‍ നേടിയാല്‍ മതിയാകും.

date